ഡൽഹി: ജമ്മു കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അവന്തിപോറയിലെ ത്രാലിലാണ് സംഭവം. ലുർഗാം സ്വദേശിയായ ജാവേദ് മാലിക്കാണ് മരിച്ചത്. രാത്രിയോടെയാണ് ആക്രമണം നടന്നത്. ജാവേദ് മാലിക്കിന്റെ വീടിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ജാവേദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകം നടത്തിയ ഭീകരർ ഇപ്പോഴും ഈ പ്രദേശത്തുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ സൈന്യം പ്രദേശത്ത് തെരച്ചിൽ ശക്തമാക്കി. അഞ്ചംഗ സംഘമാണ് ജാവേദ് മാലിക്കിനെ കൊലപ്പെടുത്താൻ എത്തിയതെന്നാണ് സൂചന. പ്രദേശത്തെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
നേരത്തെ സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച ബസ് അഗ്നിക്കിരയാക്കിയ പ്രദേശത്താണ് ഇന്ന് വീണ്ടും ഭീകരാക്രമണം നടന്നിരിക്കുന്നത്. ഈ മേഖല കേന്ദ്രീകരിച്ച് ഭീകരവിരുദ്ധ നീക്കങ്ങൾ ശക്തമാക്കിയിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരുപതിലധികം ഭീകരരെയാണ് സൈനികർ വധിച്ചത്. അതുകൊണ്ട് തന്നെ സൈനികരെ സഹായിക്കുകയോ, വിവരങ്ങൾ കൈമാറുകയോ ചെയ്യുന്നവരെ കൊലപ്പെടുത്തുകയാണ് ഭീകരവാദികൾ ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ജാവേദ് മാലിക്കിനെയും കൊലപ്പെടുത്തിയത്.