Advertisment

ജെറ്റ് എയർവേസ്‌ പ്രതിസന്ധിയിലേക്ക്; വിമാനം വാടകയ്ക്കുനൽകിയ കമ്പനികൾ പിന്മാറാനൊരുങ്ങുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ജെറ്റ് എയർവേസ്‌ വിമാനക്കമ്പനിക്ക് വിമാനം വാടകയ്ക്ക്‌ നൽകിയിട്ടുള്ള രണ്ടുകമ്പനികൾ അഞ്ചു വിമാനങ്ങളുടെ രജിസ്ട്രേഷൻ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ.) അപേക്ഷ നൽകി. വിമാനം വാടകയ്ക്ക്‌ നൽകിയിട്ടുള്ള കൂടുതൽ കമ്പനികൾ കരാറിൽനിന്ന്‌ പിന്മാറാൻ തയ്യാറെടുക്കുന്നുണ്ട്.

Advertisment

publive-image

വാടകക്കുടിശ്ശിക പെരുകുന്നതുമൂലമാണ് കമ്പനികൾ ഇത്തരമൊരു നടപടിക്ക് തയ്യാറാവുന്നത്. വിമാനങ്ങൾ വാടകയ്ക്കുനൽകുന്ന ജി.ഇ. ക്യാപിറ്റൽ ഏവിയേഷൻ സർവീസസ്, ഏർക്യാപ് ഹോൾഡിങ്സ്, ബി.ഒ.സി. ഏവിയേഷൻ തുടങ്ങിയ അന്താരാഷ്ട്ര കമ്പനികൾ കുടിശ്ശിക വർധിച്ചതിൽഅതൃപ്തി അറിയിച്ചിട്ടുണ്ട്. ചില കമ്പനികൾ വിമാനങ്ങൾ തിരിച്ചെടുത്തിരുന്നു.

വാടക കുടിശ്ശിക മാത്രമല്ല പൈലറ്റുമാരുടെ ശമ്പളം, സാധനങ്ങൾ നൽകുന്ന കമ്പനികൾക്കുള്ള പ്രതിഫലം, എന്നിവയിലെല്ലാം തന്നെ നല്ലൊരു തുക കുടിശ്ശികയായി കൊടുത്തു തീർക്കാനുണ്ട് ജെറ്റ് എയർവേസിന്.വായ്പത്തിരിച്ചടവും മുടങ്ങി. ഏകദേശം 6900 കോടി രൂപയുടെ കടബാധ്യതയിലാണ് കമ്പനി.

അടിയന്തര ആവശ്യങ്ങൾക്കുള്ള തുക കണ്ടെത്താൻ ജെറ്റ് എയർവേസ്‌ രാജ്യത്തെ ബാങ്കുകളുമായി ചർച്ച നടത്തിവരുകയാണ്. വിമാനങ്ങളുടെ രജിസ്ട്രേഷൻ പിൻവലിക്കാൻ ചില കമ്പനികൾ അപേക്ഷ നൽകിയതുസംബന്ധിച്ച് അറിവില്ലെന്നാണ് ജെറ്റ് എയർവേസിന്റെ പ്രതികരണം.

വിമാനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കിയാൽ ഇതിന്റെ ഉടമകൾക്ക് അവ രാജ്യത്തുനിന്ന് കൊണ്ടുപോകാനാകും.

Advertisment