ഡെൽവാറിലെ ഒരു കാർ സെയിൽസ്മാന്റെ മകനായ ജോ കഴിഞ്ഞ 50 വർഷത്തെ രാഷ്ട്രീയ ജീവിതത്തി നൊടുവിലാണ് അമേരിക്കയുടെ ശക്തിശാലിയായ അമരക്കാരനാകുന്നത്.
തികച്ചും സാധാരണക്കാരനും പക്വതയാർന്ന പ്രകൃതവും ലളിതമായ ശൈലിയും മൃദുവായ വാക് ശൈലിയുമാണ് അദ്ദേഹത്തിൻ്റെ പ്രത്യേകതകൾ.
ജോ ബൈഡന്റെ ശൈലി വളരെ പ്രസിദ്ധവും പ്രശംസനീയവുമാണ്. സംഘർഷമേഖലകളിൽ ഇരുപക്ഷവും ചേരാതെ മദ്ധ്യേയുള്ള പൊതുവായ ശൈലിയിൽ ഇരുവിഭാഗത്തെയും അനുനയമേഖലയിലെത്തിക്കാൻ വേറിട്ടൊരു രീതിയും അനുഭവസമ്പത്തും അദ്ദേഹത്തിന് കൈമുതലായുണ്ട്.
വരും കാല അമേരിക്കൻ നയതന്ത്രത്തിൽ അമേരിക്കയുടെ അടിസ്ഥാനപരമായ വിദേശകാര്യ നയത്തിൽ ഊന്നിയുള്ള വേറിട്ടൊരു ശൈലി ലോകം കാണാൻ പോകുകയാണ്. ആക്രമോൽസുകതയും സംഘർഷങ്ങളും ഒഴിവാക്കപ്പെടുന്ന ഒരു നയമാകും അത്.
ഇന്ത്യൻ വംശജയായ കമല ഹാരിസാണ് ബൈഡനൊപ്പം ഉപരാഷ്ട്രപതിയാകാൻ പോകുന്നത്. കമലാ ഹാരിസ് ജോ ബൈഡന്റെ കടുത്ത വിമർശക കൂടിയാണെന്ന സത്യം നമ്മളിൽ പലർക്കുമറിയില്ല.
ഇരുവരും ഡെമോക്രാറ്റിക് പാർട്ടിക്കാരാണെങ്കിലും ബൈഡന്റെ പല നയങ്ങളോടുമുള്ള കമലയുടെ വിയോജിപ്പ് അവർ പാർട്ടിവേദികളിൽ പരസ്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
അതൊക്കെയാണെങ്കിലും തൻ്റെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി കമലയെ തെരഞ്ഞെടുത്തത് ജോ ബൈഡൻ തന്നെയാണ്. കാരണം കമലയിലെ പ്രതിഭയെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു എന്നതുതന്നെ.
കാലിഫോർണിയയിലെ ആദ്യത്തെ കറുത്ത വംശജയായ അറ്റോർണി ജനറലായിരുന്ന കമല 2016 ൽ സെനറ്ററായശേഷം കറുത്തവംശജർക്കെതിരെയുള്ള ആക്രമണങ്ങൾക്കും വർണ്ണവിവേചനത്തിനുമെതിരെ എടുത്ത ശക്തമായ നിലപാടുകളാണ് അവരുടെ പോപ്പുലാരിറ്റി വർദ്ധിപ്പിച്ചതും ബൈഡൻ അവരെ തനിക്കൊപ്പം കൂട്ടിയതും.
കമല എന്ന പേര് ശരിയായുച്ചരിക്കാൻ ഡൊണാൾഡ് ട്രംപിനെന്നല്ല അമേരിക്കക്കാർക്ക് പലർക്കും കഴിയുന്നി ല്ലെന്ന പരാതി കമലയ്ക്കുമുണ്ട്. ' COMMA -LA ' എന്നാണവർ കമലയെ വിളിക്കുന്നത്. ഡൊണാൾഡ് ട്രംപാകട്ടെ ' COM -LAA' എന്നാണ് സ്ഥിരമായി പറയുന്നത്.
തമിഴ് നാട്ടുകാരിയായിരുന്ന ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കൻ വംശജനായിരുന്ന ഡൊണാൾഡ് ഹാരീസിന്റെയും മകളാണ് കമല ഹാരിസ്. അവർക്കൊരനുജത്തികൂടിയുണ്ട്, പേര് മായ.
അമേരിക്കയുടെ പുതിയ ഭരണസാരഥികൾക്ക് അഭിവാദനങ്ങൾ !!