ജിദ്ദ: കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കീഴിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നിർമിക്കുന്ന സെമി ഹൈ സ്പീഡ് റെയിൽ കാലിക്കറ്റ് എയർപോർട്ടിലെ യാത്രക്കാർക്കും പ്രയോജനപ്പെടും വിധം സ്റ്റോപ്പ് അനുവദിച്ചു സംവിധാനം ചെയ്യണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള ചാപ്റ്റർ കമ്മിറ്റി പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി എന്നിവർ ആവശ്യപ്പെട്ടു.
കാസർഗോഡ് നിന്ന് പുറപ്പെട്ട് നാല് മണിക്കൂറിനകം തിരുവനന്തപുരത്തെത്തുന്ന വിധത്തിലാണ് പദ്ധ്വതി രൂപപ്പെടുത്തുന്നത്. നിലവിലെ റെയിൽവെ ലൈനിനു സമാന്തരമായി സ്ഥാപിക്കാനുദ്ദേശിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണ് കെ - റെയിൽ ഹൈ സ്പീഡ് പദ്ധതി. 532 കിലോമീറ്റർ ദൂരം വരുന്ന പ്രസ്തുത റെയിൽവെയിൽ നിലവിൽ 12 സ്റ്റോപ്പുകളാണ് നിശ്ചയിച്ചിട്ടുള്ളത്. അതിൽ എറണാകുളം ജില്ലയിൽ ഇൻഫോ പാർക്കിനും നെടുമ്പാശ്ശേരി എയർ പോർട്ടിനും അടുത്തായി സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
എന്നാൽ റെയിൽവേ ലൈൻ കടന്നു പോകുന്ന മലപ്പുറം ജില്ലയിലുള്ള കാലിക്കറ്റ് എയർപോർട്ടിന് അവഗണിച്ചാണ് സർവ്വേ നടത്തി സ്റ്റോപ്പുകൾ സംവിധാനിച്ചിട്ടുള്ളത്. പദ്ധതി ആരംഭിക്കുന്നതിനു മുന്നേ തന്നെ കാലിക്കറ്റ് എയർപോർട്ടിലേക്കുള്ള യാത്രക്കാർക്ക് കൂടി സൗകര്യപ്പെടും വിധം സ്റ്റോപ്പ് അനുവദിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു.
വികസന കാര്യങ്ങളിൽ കാലങ്ങളായി അവഗണന പേറാൻ മാത്രം വിധിക്കപ്പെട്ട ഒന്നായി കാലിക്കറ്റ് എയർപോർട്ടിനെ കാണുന്നത് ഈ പ്രദേശത്തെ ജനങ്ങളെ വഞ്ചിക്കുന്നതിനു തുല്യമാണ്. റെയിൽ പ്രവൃത്തി ആരംഭിക്കുന്നതിനു മുമ്പ് തന്നെ സ്റ്റോപ്പ് അനുവദിച്ചു പദ്ധതി പുനഃക്രമീകരിക്കണമെന്നും സോഷ്യൽ ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു.