ഇൻഡോർ : ഭക്ഷണ രീതി നോക്കി വ്യക്തികളുടെ രാജ്യം ഏതാണെന്നു കണ്ടുപിടിക്കാമെന്നു ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയ. തന്റെ വീട്ടിൽ ജോലിക്കുവന്ന ബംഗ്ലാദേശികളെ മനസ്സിലാക്കിയ വഴിയും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള സെമിനാറിൽ അദ്ദേഹം വെളിപ്പെടുത്തി.
‘വീട്ടിൽ ഒരു മുറി കൂടി പണിയാൻ എത്തിയ നിർമാണ തൊഴിലാളികളിൽ ബംഗ്ലാദേശികളുണ്ടോ എന്നു സംശയം തോന്നി. വിചിത്രമായ ഭക്ഷണരീതിയാണ് അവരുടെ പൗരത്വത്തെക്കുറിച്ചു സംശയമുണ്ടാക്കിയത്. ‘പോഹ’ (അവൽ) മാത്രമാണ് അവർ കഴിച്ചിരുന്നത്. സൂപ്പർവൈസറോടും നിർമാണ കരാറുകാരനോടും സംസാരിച്ചു. ആ തൊഴിലാളികൾ ബംഗ്ലദേശിൽനിന്നുള്ളവരാണ് എന്നാണു കരുതുന്നത്’– കൈലാഷ് വിജയ്‌വർഗീയ വിശദീകരിച്ചു.
ഇതേക്കുറിച്ചു സെമിനാറിനുശേഷം മാധ്യമപ്രവർത്തകർ ചോദിച്ചു. അവർ ബംഗ്ലദേശികളാണെന്ന് സംശയിക്കുന്നതായും ഇക്കാര്യം മനസ്സിലായെന്നു തിരിച്ചറിഞ്ഞതോടെ രണ്ടു ദിവസത്തിനുശേഷം ജോലിക്കു വരാതായെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.
ജനങ്ങൾക്കു മുന്നറിയിപ്പ് നൽകാനാണ് ഇക്കാര്യം പരാമർശിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ബംഗ്ലദേശി ഭീകരർ തന്നെ നിരീക്ഷിക്കുകയാണ്. സിഎഎ രാജ്യതാൽപര്യം മുൻനിർത്തിയാണ്. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.