Advertisment

ആ പെൺകുട്ടിയുടെ കരച്ചിൽ കേട്ടതോടെ മനസ്സു പതറുന്നു. ഒരു പതിനെട്ട്- പത്തൊമ്പത് വയസ്സല്ലേ ആയിട്ടുണ്ടാവൂകയുള്ളൂ? ;നിങ്ങൾ ഇതൊന്നും കേൾക്കുന്നില്ലേ മിസ്റ്റർ സിഎം? മക്കൾ സെൽവത്തിന്റെ തലൈവറായല്ല ഞാൻ ചോദിക്കുന്നത്, രണ്ടു പെൺകുട്ടികളുടെ അച്ഛനായിട്ടാണ് ;നീതി കിട്ടുമോ? ; പൊള്ളാച്ചി പീഡനവിഷയത്തിൽ കമൽഹാസൻ ചോദിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

 പൊള്ളാച്ചി പീഡനവിഷയത്തിൽ വികാരവിക്ഷോഭത്തോടെ പ്രതികരിക്കുകയാണ് ഉലകനായകൻ കമൽഹാസൻ. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രണയക്കുരുക്കിലാക്കി അമ്പതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച് ചിത്രങ്ങളും വിഡിയോകളും പകർത്തി ബ്ലാക്ക്മെയിൽ ചെയ്തു പണംതട്ടിയ പൊള്ളാച്ചി പീഡനകേസിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ച വീഡിയോയിലാണ് പൊള്ളാച്ചി വിഷയത്തിൽ വേദനയോടെയും ക്ഷോഭത്തോടെയും തന്റെ പ്രതികരണം കമൽഹാസൻ രേഖപ്പെടുത്തിയത്.

publive-image

വിഷയത്തിൽ അണ്ണാഡിഎംകെ നിരുത്തരവാദിത്വമായ സമീപനമാണ് കൈകൊള്ളുന്നതെന്നും കമൽഹാസൻ വീഡിയോയിൽ പറയുന്നു. ” ആ പെൺകുട്ടിയുടെ കരച്ചിൽ കേട്ടതോടെ മനസ്സു പതറുന്നു. ഒരു പതിനെട്ട്- പത്തൊമ്പത് വയസ്സല്ലേ ആയിട്ടുണ്ടാവൂകയുള്ളൂ? ആ പെൺകുട്ടിയുടെ കരച്ചിലിനുള്ളിലെ നടുക്കം, ഭയം, സ്നേഹത്തോടെ കൂട്ടികൊണ്ടുവന്നവൻ ചതിച്ചപ്പോഴുള്ള നിസ്സഹായത- കണ്ണടയ്ക്കുന്ന ഓരോ നിമിഷവും വീണ്ടും വീണ്ടും കാതിൽ മുഴങ്ങുന്നു,” വൈകാരികമായാണ് കമൽഹാസൻ സംസാരിച്ചു തുടങ്ങിയത്. തുടർന്ന് ക്ഷോഭത്തോടെ തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്കെതിരെയുള്ള ചോദ്യങ്ങളാണ് വീഡിയോയിൽ നിറയുന്നത്.

“നിഭയ സംഭവം നടന്നപ്പോൾ, സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങളെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് ഉന്നതതലത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുൻ തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ഒരു സ്റ്റേറ്റ്‌മെന്റ് പുറപ്പെടുവിച്ചിരുന്നു. അമ്മയുടെ പേരിൽ തമിഴ്‌നാട് ഭരിക്കുന്ന ഈ സർക്കാറിന് എങ്ങനെയാണ് നിശബ്ദരായി ഇരിക്കാനാവുന്നത്?” കമൽഹാസൻ ചോദിക്കുന്നു.

“എങ്ങനെയാണ് ആ വീഡിയോ പുറത്തുവന്നത്? ആരാണ് അത് പുറത്തുവിട്ടത്? പെൺകുട്ടികൾക്ക് എതിരെ നടക്കുന്ന ഈ അന്യായത്തിനെതിരെ നിങ്ങൾ എന്താണ് ചെയ്തത്? നിങ്ങൾ ഇതൊന്നും കേൾക്കുന്നില്ലേ മിസ്റ്റർ സിഎം? മക്കൾ സെൽവത്തിന്റെ തലൈവറായല്ല ഞാൻ ചോദിക്കുന്നത്, രണ്ടു പെൺകുട്ടികളുടെ അച്ഛനായിട്ടാണ്. എന്തു ചെയ്ത് ഈ തെറ്റുകൾക്ക് നിങ്ങൾ പരിഹാരം ചെയ്യും? എന്തിനാണ് നിങ്ങൾ കാത്തിരിക്കുന്നത്? ഇലക്ഷൻ കഴിയുന്നതു വേണ്ടിട്ടാണോ നിങ്ങൾ കാത്തിരിക്കുന്നത്?”

“നമ്മൾ മഹാകാവ്യമായി കരുതുന്ന രാമായണവും മഹാഭാരതവുമൊക്കെ പെണ്ണിനേറ്റ അപമാനത്തിനു പകരം ചോദിച്ച പോരാട്ടങ്ങളെ കുറിച്ചാണ് പറയുന്നത്. തന്റെ ഭാര്യയ്ക്ക് ഏറ്റ അപമാനത്തിന് പകരം ചോദിച്ച ദൈവങ്ങൾ വാഴുന്ന ഈ നാട്ടിൽ നിങ്ങളുടെ അമ്മയ്ക്ക് ഏർപ്പെട്ട അപമാനത്തെ എങ്ങനെ തുടച്ചുനീക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത് സ്വാമി?” കമൽഹാസൻ ചോദിക്കുന്നു.

പെൺകുട്ടികളെ പ്രണയക്കുരുക്കിലാക്കി അമ്പതിലധികം പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ തിരുനാവക്കരശ്, ശബരീരാജൻ, സതീഷ്, വസന്തകുമാർ എന്നീ പ്രതികൾക്കു പിന്തുണയുമായി ‘ബാർ’ നാഗരാജ് എന്നറിയപ്പെടുന്ന അണ്ണാഡിഎംകെ പ്രവര്‍ത്തകനും ചേർന്നതോടെയാണ് പ്രശ്നം രാഷ്ട്രീയപരമായി വിവാദമായത്. #PollachiSexualAbuse #ArrestPollachiRapist എന്നീ ഹാഷ്ടാഗുകളിൽ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്.

പൊള്ളാച്ചി കേസ് ദില്ലിയിലെ നിർഭയ സംഭവത്തോളം ഗൗരവമേറിയതാണെന്ന് മദ്രാസ് ഹൈക്കോടതിയും പരാമർശിച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ കേസിനെ രാഷ്ട്രീയപരമായി നേരിടുകയാണ് ഡിഎംകെ.

സംഭവത്തില്‍ അണ്ണാ ഡിഎംകെ സര്‍ക്കാരിന്‍റെ പങ്ക് അന്വേഷിക്കണമെന്നും കേസ് സിബിഐ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പൊള്ളാച്ചിയില്‍ ഉള്‍പ്പടെ ഡിഎംകെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് കമൽഹാസനും വിഷയത്തോടുള്ള തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.

Advertisment