ഡൽഹി : രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെതിരെ കേന്ദ്രസര്‍ക്കാര്‍ കുറ്റപത്രം നല്‍കി. ഈമെയിൽ വഴിയാണ് കുറ്റപത്രം നൽകിയത്. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു, സര്‍ക്കാരിനെ വിമര്‍ശിച്ചു, ആത്മാര്‍ഥമായി കൃത്യനിര്‍വഹണം നടത്തിയില്ല തുടങ്ങിയ ആരോപണങ്ങളാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം നല്‍കിയ കുറ്റപത്രത്തില്‍ ഉള്ളത്. ഈ നടപടികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നുമാണ് ആരോപണം.
അതേസമയം തന്റെ വിമര്‍ശനങ്ങളല്ല സര്‍ക്കാരിന്റെ നടപടികളാണ് പ്രതിച്ഛായ മോശമാകാന്‍ കാരണമെന്ന് കണ്ണന്‍ ഗോപിനാഥൻ പ്രതികരിച്ചു. പരിമിതമായ ബുദ്ധി മാത്രമുള്ളവരാണ് കുറ്റപത്രം നൽകിയത്. ഇതുകൊണ്ട് നിശബ്ദനാക്കാനാകില്ല.
ഇത്തരം ഭീഷണി കൊണ്ടൊന്നും പിൻമാറില്ല. സർക്കാരിനെ വിമർശിച്ചത് രാജിവച്ചതിനു ശേഷമാണെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. കശ്മീർ ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടതിനെതിരെയായിരുന്നു രാജി.