ഏറ്റവും പുതിയ ലീഡ് നില
ബെല്ലാരി ലോകസഭാ മണ്ഡലം -കോൺഗ്രസ് (LEAD -184203)
മാന്ധ്യ ലോകസഭാ മണ്ഡലം -ജനതാദൾ സെക്കുലർ (LEAD -196883 )
ഷിമോഗ ലോകസഭാ മണ്ഡലം -ബി ജെ പി (LEAD -43178 )
ജംഘണ്ടി അസംബ്ലി മണ്ഡലം -കോൺഗ്രസ് (LEAD -32933)
രാമാനഗര അസംബ്ലി മണ്ഡലം - ജനതാദൾ സെക്കുലർ (LEAD - 100246)
ബംഗളൂരു: കര്‍ണാടകത്തില്‍ അഞ്ച് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഫലം എംഎല്‍എ മാരെ ചാക്കിട്ടു പിടിച്ച് അധികാരത്തിലേറാന്‍ കാത്തിരുന്ന ബിജെപിക്ക് കനത്ത നാണക്കേടായി മാറുകയാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം വന്‍ ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുകയാണ്.
അതേസമയം ബിജെപിയിലെ അധികാരകേന്ദ്രമായ റെഡ്ഡി സഹോദരന്മാരുടെ ശക്തികേന്ദ്രങ്ങളായ ബെല്ലാരിയിലെ തിരിച്ചടി ബിജെപിയുടെ പ്രഹരം ഇരട്ടിപ്പിക്കുന്നതാണ്. ബെല്ലാരിയിലെ ശക്തനായിരുന്ന ശ്രീരാമലു എംപി സ്ഥാനം രാജിവെച്ച ഒഴിവില്‍ നടത്തിയ മത്സരമായിട്ടും കോണ്‍ഗ്രസ് ഇവിടെ ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്.
ബെല്ലാരി എക്കാലത്തും റെഡ്ഡി സഹോദരന്മാരുടെയും ബിജെപി നേതാവ് ശ്രീരാമലുവിന്റെയും തട്ടകമായിരുന്നു . ശ്രീരാമലു എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് ജയിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ശ്രീരാമലുവിന്റെ സഹോദരി ജെ ശാന്തയെയാണ് ഇവിടെ ബിജെപി കളത്തിലിറക്കിയത്. കോണ്‍ഗ്രസിലെ വി.എസ് ഉഗ്രപ്പ 60,000 ത്തിലധികം വോട്ടിനാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
മാണ്ഡ്യയില്‍ ജെഡിഎസ്സിലെ ശിവരാമെ ഗൗഡ ബിജെപിയിലെ സിദ്ധരാമയ്യക്കെതിരെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. യെദ്യൂരപ്പയുടെ മകന്‍ മത്സരിക്കുന്ന ശിവമോഗയില്‍ 30,000 ത്തോളം വോട്ടിന്റെ ലീഡാണ് രാഘവേന്ദ്രയ്ക്കുള്ളത്. മറ്റിടങ്ങളിലെല്ലാം വന്‍ മാര്‍ജിനില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സ്ഥാനാര്‍ഥികള്‍ ജയത്തിലേക്ക് നീങ്ങുകയാണ്.
ജാംഘണ്ഡി മണ്ഡലത്തില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ സിദ്ധു ന്യാമഗൗഡയുടെ മകന്‍ ആനന്ദ് ന്യാമഗൗഡയാണ് ബിജെപി സ്ഥാനാര്‍ഥി ശ്രീകാന്ത് കുല്‍ക്കര്‍ണിയ്‌ക്കെതിരെ മത്സരിക്കുന്നത്.
സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് ബിജെപിയെ നേരിടുന്ന തിരഞ്ഞെടുപ്പാണ് ഇത്. ഇരു വിഭാഗങ്ങള്‍ക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനഹിത പരിശോധന കൂടിയാണ് ഉപതിരഞ്ഞെടുപ്പ്.