കൊച്ചി: ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവ സമൂഹത്തിൻ്റ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് നിയോഗിച്ച ജെ.ബി കോശി കമ്മീഷൻ്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഓഫീസ് സൗകര്യവും ഉദ്യോഗസ്ഥരുടെ നിയമനവും വൈകുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് കെ.സി.വൈ.എം സംസ്ഥാന സമിതി കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് പഠിക്കാൻ ജെ.ബി കോശി കമ്മീഷനെ നിയോഗിച്ചത് അഭിനന്ദനാർഹമാണെങ്കിലും അതിൻ്റെ തുടർപ്രവർത്തനങ്ങൾക്ക് ആവശ്യമായ യാതൊരു നടപടിയും സംസ്ഥാനസർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നത് വിമർശനാത്മകം തന്നെ.
പരാതികൾ സ്വീകരിക്കാൻ തയ്യാറാക്കിയ ജെ.ബി കോശി കമ്മീഷൻ്റെ പേരിലുള്ള ഇ- മെയിൽ ഐഡി മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. ഓഫീസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജീവനക്കാരെ നിയമിക്കാത്തതും ഓഫീസ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതും പ്രവർത്തന ഫണ്ട് അനുവദിക്കാത്തതുമായ സാഹചര്യത്തിലാണ് വിമർശനവുമായി കെ.സി.വൈ.എം രംഗത്തെത്തിയത്.
ഒരു വർഷത്തേക്ക് നിയോഗിച്ച ജെ.ബി കോശി കമ്മീഷൻ സിറ്റിംഗും പഠനവും തുടങ്ങാനാകാതെ ആറുമാസം പിന്നിടുന്നു. മേൽപ്പറഞ്ഞത് കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് കെ.സി.വൈ.എം സംസ്ഥാന നേത്യത്വം കത്തയച്ചത്.