സാമൂഹിക-സാംസ്കാരികബന്ധങ്ങളെല്ലാം നിഷേധിക്കപ്പെട്ട്, വേരറ്റ ചെടിപോലെ ഉടമകളുടെ ലോകത്തിലെ ഏറ്റവും താഴ്ന്നപടിയിൽ ജീവിച്ചിരിക്കുന്ന ഒരു അടിമത്ത വ്യവസ്ഥിതി കേരളത്തില്‍ നിലനിന്നിരുന്നു.
കേരളത്തില്‍ അടിമത്തം എന്നു തുടങ്ങിയെന്നോ, എങ്ങനെ തുടങ്ങിയെന്നോ പറയാന്‍ കഴിയില്ല. എന്നാൽ അടിമത്തം നിലനിന്നിരുന്ന കാലത്തെ ഒരു അടിമയുടെ ജീവിതമാണ് 'ഭാസ്കരപ്പട്ടേലരും തൊമ്മിയുടെ ജീവിതവും' എന്ന നാടകം.
ശരീരവും ജീവനും കുടുംബവും മറ്റൊരാൾക്ക് അധീനമാക്കപ്പെട്ട ഒരു മനുഷ്യന്റെ അവസ്ഥയാണ് നാടകം ചർച്ച ചെയ്യുന്നുത്.
പ്രശസ്ത എഴുത്തുകാരൻ പോൾ സക്കറിയുടെ 'ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും' എന്ന നോവലിനെ അടിസ്ഥാനമാക്കിയ ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത് സുവീരനാണ്.
തൊമ്മിയെന്ന അടിമയും ഭാസ്കരപ്പട്ടേലയെന്ന യജമാനനും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണതകളാണ് നാടകം വരച്ചുകാട്ടുന്നത്. 80 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ നാടകം അവതരിപ്പിക്കുന്നത് വടകരയിലെ ബാക്ക് സ്റ്റേജാണ്.
സാമൂഹികബന്ധങ്ങൾ നിഷേധിക്കപ്പെട്ട് ലോകത്തിന്റെ ക്രൂരതകള്‍ അനുഭവിക്കാനും ഒന്നിനെതിരെ ശബ്ദിക്കാനും കഴിയാതെ വരുന്ന ഒരു ജീവിതമാണ് ഇതില്‍ അവതരിപ്പിക്കുന്നത്. തിരസ്കരിക്കപ്പെട്ടവന്റെ അവസ്ഥകള്‍ വരച്ചുകാട്ടുന്ന നാടകമാണിത്.
'ഇമാജിങ്ങ് ക കമ്മ്യൂണിറ്റിസ്' പ്രമയമാക്കിയ പന്ത്രണ്ടാമത് ഇറ്റ്ഫോക്കിൽ വേറിട്ട ഒരു അനുഭവമൊരുക്കുന്ന ഈ മലയാള നാടകം ഇന്ന് (24-01-2020) കെ.റ്റി മുഹമ്മദ് റീജിയണൽ തിയറ്ററിൽ വൈകിട്ട് നാലിന് അരങ്ങേറും.