മണ്ണാർക്കാട്: അട്ടപ്പാടിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ശര്‍മിള (32)യുടെ മരണം കുടുംബത്തിനും സമൂഹത്തിനും ഞെട്ടലായി.
വാഹനം ഓടിച്ചിരുന്ന മുക്കാലി സ്വദേശി ഉബൈദ് ചികിത്സയില്‍ കഴിയേ കഴിഞ്ഞ മാസം 27ാം തിയതി മരിച്ചിരുന്നു. പാലക്കാട് യാക്കര സ്വദേശിനിയാണ് ശര്‍മിള.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു ഇവര്‍.
കഴിഞ്ഞ മാസം 24 നാണ് കൈവരി ഇല്ലാത്ത പാലത്തില്‍ നിന്നും ജീപ്പ് ഭവാനി പുഴയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. ചെമ്മണൂരിലെ പുഴക്ക് കുറുകെ ഉള്ള ചെറിയ പാലം മുറിച്ചുകടക്കുന്നതിനിടെയായിരുന്നു ജീപ്പ് പുഴയിലേക്ക് മറിഞ്ഞത്.
തലകീഴായി മറിഞ്ഞുപോയ ജീപ്പിൽനിന്ന് നാട്ടുകാർ ചേർന്ന് ഡ്രൈവറെ പുറത്തെടുത്തപ്പോഴാണ് ശർമിളയും വാഹനത്തിലുണ്ടായിരുന്ന കാര്യം അറിയുന്നത്. തുടർന്ന്, വെള്ളത്തിൽ പൂർണമായും മുങ്ങിപ്പോയ ജീപ്പ് വടമുപയോഗിച്ച് തിരിച്ചിട്ട് ജീപ്പിന്റെ ചില്ലുതകർത്താണ് വെള്ളത്തിനടിയിൽ നിന്ന് ശർമിളയെ പുറത്തെടുത്തത്.
18 മിനിറ്റോളം വെള്ളത്തിനടിയിൽ കഴിഞ്ഞ ശർമിളയെ സീറ്റ് ബെൽറ്റിട്ട നിലയിലാണ് കണ്ടെടുത്തത്. മൃതദേഹം പാലക്കാട് കള്ളിക്കാട്ടെ വീട്ടിലെത്തിച്ചപ്പോൾ നിറകണ്ണുകളോടെ സല്യൂട്ട് ചെയ്യുന്ന അമ്മ ഭാനുമതി കണ്ടു നിന്നവർക്കും നൊമ്പരമായി.