ന്യൂഡൽഹി: കേരളത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നല്‍കാന്‍ ധാരണയായതായി സൂചന. ജോസ് കെ. മാണിയും എ ഐ സി സി നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലാണു തീരുമാനം.
ഉമ്മന്‍ചാണ്ടി ഈ തീരുമാനത്തെ ശക്തമായി എതിര്‍ത്തെങ്കിലും മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സീറ്റ് കേരളാ കോണ്‍ഗ്രസിന് അനുവദിക്കണമെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെ ധാരണയിലാവുകയായിരുന്നു. ഇതോടെ കേരളാ കോണ്‍ഗ്രസ് വീണ്ടും യു ഡി എഫിന്റെ ഭാഗമായി മാറി.
സമീപ കാലത്ത് ആദ്യമായാണ് രാജ്യസഭയിലേക്ക് ഒഴിവുവരുന്ന ഏക സീറ്റ് കോണ്‍ഗ്രസ് ഘടകകക്ഷികള്‍ക്കായി വിട്ടു നല്‍കുന്നത്. മുന്നണി വിട്ട മാണിയെ മടക്കിക്കൊണ്ട് വരുന്നതിനുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് തീരുമാനം. കേരളാ കോണ്‍ഗ്രസ് നേതാക്കളായ തോമസ് ചാഴികാടന്‍, ജോസഫ് എം പുതുശ്ശേരി, പി ടി ജോസ്, കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്നിവരെയാണ് കേരളാ കോണ്‍ഗ്രസ് രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന.
ഇക്കാര്യം കേരളാ കോണ്‍ഗ്രസ് ഉന്നതാധികാരസമിതി യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുത്തശേഷം പ്രഖ്യാപിക്കും. രാജ്യസഭാ സീറ്റിനും യു ഡി എഫ് പ്രവേശനത്തിനും അന്തിമ തീരുമാനത്തിനുള്ള അംഗീകാരത്തിനായി കുഞ്ഞാലിക്കുട്ടിയും ജോസ് കെ മാണിയും അല്‍പ നേരത്തിനകം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ന് വൈകിട്ട് തന്നെ രാഹുല്‍ ഗാന്ധി യു എസിന് മടങ്ങുകയും ചെയ്യും.
അതിനു ശേഷം അഞ്ചരയ്ക്ക് ജോസ് കെ മാണി ഉള്‍പ്പെടെ യു ഡി എഫ് നേതാക്കള്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.