മോദി ജയിച്ചാല്‍ തകരുന്നതും തോല്‍ക്കുന്നതും ഇന്ത്യയാണെന്ന തിരിച്ചറിവിലും ജാഗ്രതയിലുമാണ് രാജ്യത്തെ മതേതരത്വ ജനാധിപത്യ കക്ഷികളെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി. ജനുവരി 24 ന് കാസര്‍ഗോഡ് നിന്നും തുടക്കം കുറിച്ച കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശിക പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായക പങ്കുള്ള വിശാലനമായജനാധിപത്യ മതേതര മഹാസഖ്യം വര്‍ഗ്ഗീയ ഫാസിസ്റ്റുകളെ വരുന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ അധികാരത്തിൽ നിന്നും പുറത്താക്കും. നാലര വര്‍ഷത്തിനിടയില്‍ 41 പേരെയാണ് ആള്‍ക്കൂട്ടങ്ങള്‍ തെരുവുകളില്‍ തല്ലിക്കൊന്നത്. കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലും കാത്തുസൂക്ഷിക്കുന്ന വിശ്വാസങ്ങളുടെ പേരിലും നിസ്സഹായരായ മനുഷ്യരെ കൊന്നൊടുക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ കൊലചെയ്യുന്നത് ഇന്ത്യയുടെ ഭരണഘടനയെതന്നെയാണ്. ഭരണഘടനയെ കൊലചെയ്ത പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ നാളെ ചരിത്രം വിശേഷിപ്പിക്കും.