Advertisment

അപർണക്ക് അഭിവാദ്യങ്ങൾ, അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുന്നത് കുറ്റമാണെന്ന ബോധമുണ്ടാകണം: കെ കെ ശൈലജ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

'തങ്കം' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി എറണാകുളം ലോ കോളജില്‍ എത്തിയ നടി അപർണ ബാലമുരളിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയ വിഷയത്തിൽ പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിൽ സ്പർശിക്കുന്നത് കുറ്റമാണെന്ന് ബോധമുണ്ടാകണം. പെട്ടന്ന്തന്നെ പ്രതികരിക്കാൻ കഴിഞ്ഞ അപർണക്ക് അഭിവാദ്യങ്ങൾ എന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ നടിയെ പിന്തുണച്ച് കെ കെ ശൈലജ കുറിച്ചു.

കെ കെ ശൈലജയുടെ വാക്കുകൾ: 

''പ്രശസ്ത സിനിമാതാരം അപർണാ ബാലമുരളിയോട് ഒരാൾ അപമര്യാദയായി പെരുമാറുന്ന വീഡിയൊ കാണാനിടയായി. സമൂഹത്തിൽ വളർന്നുവരുന്ന ഇത്തരം അപമര്യാദയോടെയുള്ള പെരുമാറ്റം കർശനമായി ഇടപെട്ട് പരിഹരിക്കാൻ നമുക്ക് കഴിയണം. അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിൽ സ്പർശിക്കുന്നത് കുറ്റമാണെന്ന് ബോധമുണ്ടാകണം. പെട്ടന്ന്തന്നെ പ്രതികരിക്കാൻ കഴിഞ്ഞ അപർണക്ക് അഭിവാദ്യങ്ങൾ സിനിമയിൽ ഇനിയും നല്ല അഭിനയമുഹൂർത്തങ്ങൾ കാഴ്ചവെക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.''

അതേസമയം അപർണ ബാലമുരളി​യോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വിദ്യാർഥിയെ സസ്‍പെൻഡ് ചെയ്തു. എറണാകുളം ലോ കോളജിലെ രണ്ടാംവർഷ എൽഎൽബി വിദ്യാർഥി വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്. എറണാകുളം ലോ കൗൺസിൽ സ്റ്റാഫ് കൗൺസി​ൽ ആണ് നടപടിയെടുത്തത്. നേരത്തെ വിദ്യാർഥിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചിരുന്നു.

'തങ്കം' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലോ കോളജില്‍ എത്തിയതായിരുന്നു അപര്‍ണ ബാലമുരളി. കോളജ് യൂണിയന്‍ ഉദ്ഘാടന വേദിയിലാണ് സംഭവം. നടന്‍ വിനീത് ശ്രീനിവാസന്‍, സംഗീത സംവിധായകന്‍ ബിജിപാല്‍ തുടങ്ങി മറ്റുചില പ്രമുഖരും വേദിയിലുണ്ടായിരുന്നു. ഇതിനിടെയാണ് വേദിയിലേക്ക് ഒരു വിദ്യാര്‍ഥി കയറിവന്നു മോശമായി പെരുമാറിയത്.

അപര്‍ണ ബാലമുരളിക്ക് പൂവ് നല്‍കാന്‍ വേദിയിലേക്ക് വരികയായിരുന്നു വിദ്യാര്‍ഥി. പൂ നല്‍കിയ ശേഷം നടിയുടെ കൈയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. നടി മടി കാണിച്ചപ്പോള്‍ കൈ വലിച്ചു. നടി എഴുന്നേറ്റ് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ശ്രമിക്കവെ യുവാവ് നടിയുടെ തോളില്‍ കൈയ്യിടുകയായിരുന്നു. നടി ഒഴിഞ്ഞു മാറുന്നത് വീഡിയോയില്‍ കാണാം.

വിദ്യാർത്ഥി കൈയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോൾ തന്നെ അപര്‍ണ ബാലമുരളിയുടെ മുഖത്ത് അനിഷ്ടം പ്രകടമായിരുന്നു. എങ്കിലും വിദ്യാര്‍ഥി വിട്ടില്ല. കൈയ്യില്‍ പിടിച്ചുവലിക്കുകയും തോളില്‍ കൈയ്യിടാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. വീഡിയോക്ക് താഴെ ഒട്ടേറെപ്പേരാണ് വിമർശനവുമായി എത്തിയിരിക്കുന്നത്.

വിദ്യാര്‍ഥിയുടെ പെരുമാറ്റം അപര്‍ണ ബാലമുരളിക്ക് ഇഷ്ടമായില്ലെന്ന് വ്യക്തമായ സംഘാടകരില്‍ ഒരാളായ മറ്റൊരു വിദ്യാര്‍ഥി നടിയോട് മാപ്പ് ചോദിക്കുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷവും നേരത്തൈ വേദിയില്‍ വന്ന വിദ്യാര്‍ഥി എത്തി. താന്‍ ആരാധകനാണെന്നും അതുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും പറയുകയായിരുന്നു. രണ്ടാം തവണ വേദിയിലെത്തിയപ്പോഴും യുവാവ് അപര്‍ണ ബാലമുരളിയുടെ കൈ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൈ പിന്നോട്ട് വലിക്കുകയായിരുന്നു അപര്‍ണ.

തൊട്ടടുത്തിരുന്ന വിനീത് ശ്രീനിവാസന് കൈ കൊടുക്കാന്‍ പിന്നീട് ഇയാള്‍ ശ്രമിച്ചു. വിനീതും പിന്മാറി. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. നിരവധിപ്പേരാണ് അപർണയെ പിന്തുണച്ചും അഭിനന്ദിച്ചും രംഗത്തുവരുന്നത്. ഇത്രയും ആളുകളുടെ മുന്നില്‍ വച്ച് നടിയോട് മോശമായി പെരുമാറിയ വിദ്യാർഥിക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതിന് പിന്നാലെ കോളേജ് യൂണിയൻ ഖേദ പ്രകടനം നടത്തിയത്.

Advertisment