ഇന്ത്യൻ എംബസി റെജിസ്ട്രേഷൻ റദ്ദാക്കിയ നടപടി പ്രതിഷേധാർഹമാണെന്നു കുവൈത്തിൽ പ്രവർത്തിക്കുന്ന ജില്ലാ സംഘടനകളുടെ യോഗം വിലയിരുത്തി. കഴിഞ്ഞ കുറെ വർഷങ്ങളായി കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക,സേവന ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഏറ്റവും കൂടുതൽ ഇടപെടുകയും ജാതി മത ചിന്തകൾക്കതീതമായി എല്ലാവരെയും ഒരേ കുടക്കീഴിൽ അണിനിരത്തുകയും ചെയ്യുന്ന സംഘടനകളാണ് കേരളത്തിലെ ഓരോ ജില്ലക്കാരുടെയും പേരിൽ കുവൈത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾ.
കുവൈത്തിലെ സാധാരണക്കാരായ പ്രവാസികൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ ഇന്ത്യൻ എംബസ്സിയുടെ ശ്രദ്ധയിൽ കൊണ്ട് വരാനും അവക്ക് പരിഹാരം കാണാനും ശ്രമിക്കുന്ന ജില്ലാ സംഘടനകളുടെ പ്രവർത്തങ്ങൾ എംബസി അധികൃതർ തന്നെ പല അവസരങ്ങളിലും അഭിനന്ദിച്ചിട്ടുള്ളതുമാണ്. പ്രവാസ ലോകത്തു ഒറ്റപ്പെട്ടു കിടക്കുന്ന അംഗങ്ങൾക്ക് മാനസികവും സാമ്പത്തികവുമായ സഹായങ്ങൾ നൽകുന്നതോടൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തങ്ങളും ജില്ലാ സംഘടനകൾ നടത്തി വരുന്നു.
ഇരുപത്തയ്യാരത്തിലധികം ആളുകളാണ് ജില്ലാ സംഘടനകളിലായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. കുവൈത്തിലെ നിയമ വ്യവസ്ഥകളെ മാനിച്ച് കൊണ്ട് പ്രവർത്തിക്കുന്ന സംഘടനകൾ കോടിക്കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തികൊണ്ടിരുന്നത്.
പുതുതായി എംബസി പുറപ്പെടുവിച്ച മാനദണ്ഠങ്ങൾ പൂർണമായും പാലിക്കാൻ കഴിയുന്നവരാണ് ജില്ലാ സംഘടനകൾ എന്നിരിക്കെ ജില്ലാ സംഘടനകൾക്ക് രജിസ്‌ട്രേഷൻ നൽകില്ല എന്ന തീരുമാനം ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് എംബസ്സി മുഖേന ലഭിക്കേണ്ട സഹായങ്ങൾ ഇല്ലാതാക്കാനേ ഉപകരിക്കൂ എന്നും ഈ തീരുമാനം പുനഃപരിശോധിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു ഇന്ത്യൻ എംബസിക്കും അതോടൊപ്പം കേന്ദ വിദേശകാര്യ മന്ത്രാലയത്തിനും പരാതി നൽകാൻ ഇത് സംബന്ധിച്ചു ചേർന്ന യോഗം തീരുമാനിച്ചു.
പൊതു പ്രശ്നങ്ങളിൽ യോജിച്ച് ഒരു കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാനും ധാരണായായി . കുവൈത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ ജില്ലാ സംഘടനകളുടെ നേതാക്കളും യോഗത്തിൽ സംബന്ധിച്ചു.
സത്താർ കുന്നിൽ,ഓമനക്കുട്ടൻ, ഷൈജിത്ത്, റെജി ചിറയത്, ബിജു കടവിൽ, പുഷ്പ രാജൻ, രാജീവ് നാടുവിലേമുറി,സലിംരാജ്,സുനിൽ കുമാർ, പ്രേമരാജ്,ബിനു ജിയോ മത്തായി, കൃഷ്ണൻ കടലുണ്ടി, സുബാഷ് ' ബിനു സുകുമാരൻ, മനോജ് കുമാർ സുഭാഷ് ഗോമസ്,പ്രീത് ജോസ് എന്നിവർ സംസാരിച്ചു.