കുവൈറ്റ് : കുവൈറ്റില്‍ നിരവധി പ്രവാസി എഞ്ചീനിയര്‍മാര്‍ക്ക് വിസ പുതുക്കാനാവില്ലെന്ന് റിപ്പോര്‍ട്ട് . എൻജിനീയേഴ്സ് സൊസൈറ്റിയുടെ അനുമതി പത്രം കൂടാതെ വിസ പുതുക്കി കൊടുക്കേണ്ടതില്ലെന്ന തീരുമാനം പ്രാബല്യത്തിലായി .
കുവൈറ്റില്‍ സ്വകാര്യ മേഖലകളിൽ നിർമാണ കമ്പനികളിലും മറ്റുമായി ഇന്ത്യക്കാരുൾപ്പെടെ നൂറ് കണക്കിന് വിദേശ എൻജിനീയർമാരാണുള്ളത്. ഇതിൽ നിരവധി പേർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. വിദേശ എൻജിനീയർമാരുടെ യോഗ്യത ഉറപ്പാക്കാനും തൊഴിൽ മന്ത്രാലയം കുവൈറ്റ് എൻജിനിയേഴ്‌സ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
എൻജിനീയേഴ്സ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്യാത്തവരോ രജിസ്ട്രേഷൻ പുതുക്കാത്തവരോ ആയി നിരവധി എൻജിനീയർമാർ കുവൈറ്റില്‍ ജോലി ചെയ്യുന്നുണ്ട്. കമ്പനികൾ എൻജിനീയർമാരോട് അടിയന്തരമായി രജിസ്റ്റർ ചെയ്യാനും പുതുക്കാത്തവരോട് പുതുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
എൻജിനീയറിങ് ബിരുദം നേടിയ കോളജിെൻറ അംഗീകാരവും ഗ്രേഡും ഉൾപ്പെടെ പരിഗണിച്ച് മാത്രമാണ് എൻജിനീയേഴ്സ് സൊസൈറ്റി എൻ.ഒ.സി നൽകുന്നത്. കേരളത്തിൽനിന്ന് 18 കോളജുകൾ മാത്രമാണ് ലിസ്റ്റിലുള്ളത്. എന്നാൽ, കേരളത്തിൽ മാത്രം നൂറിലേറെ അഫിലിയേറ്റഡ് കോളജുകളുണ്ട്. മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതിന് പരീക്ഷയുൾപ്പെടെ കടുത്ത നിബന്ധനകളുമുണ്ട്.