കുവൈത്ത് സിറ്റി: കൊറോണ വ്യാപനത്തിനെതിരെയുളള പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തില്‍ പ്രത്യേക വിമാനസര്‍വീസ് ഏര്‍പ്പെടുത്തണമെന്ന് കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.
രാജ്യമാകെ പൊതു അവധിയും ഭാഗിക കര്‍ഫ്യുവും ഉള്‍പ്പടെയുളള ശക്തമായ പ്രതിരോധ നടപടികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രശംസനീയവും സ്വാഗതാര്‍ഹവുമാണ്.
ഏപ്രില്‍ 1മുതല്‍ 30 വരെ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരം കുവൈത്തിൽ താമസ നിയമ ലംഘകരായ മുഴുവൻ പേർക്കും പിഴയോ ശിക്ഷയോ കൂടാതെ രാജ്യത്ത് നിന്നും തിരിച്ചു പോകാൻ സാധിക്കുമെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലേക്കും തിരിച്ചും വിമാന സർവ്വീസ് ഇല്ലാത്തതിനാൽ ഈ ആനുകൂല്യം ഇന്ത്യക്കാർക്ക് പ്രയോജനപ്പെടുത്താന്‍ പറ്റാത്ത സ്ഥിതി വിശേഷമാണ്.
പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ സ്വദേശത്തേക്ക് എത്തിക്കാന്‍ വേണ്ടി പ്രത്യേക വിമാനസര്‍വീസുകള്‍ അനുവദിക്കുകയാണെങ്കില്‍,പല കാരണങ്ങളാല്‍ താമസനിയമലംഘനങ്ങളില്‍ പെട്ട മുഴുവന്‍ പ്രവാസികള്‍ക്കും ഈ പ്രതിസന്ധിഘട്ടത്തില്‍ വലിയൊരു അനുഗ്രഹമാകുമെന്നും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.