ഡല്‍ഹി : കുവൈറ്റ് പൊതുമാപ്പ് അനുകൂല്യത്തിൽ മടങ്ങി വരുന്ന പ്രവാസി ഇന്ത്യക്കാർക്കായി ഇന്ത്യൻ എയർപോർട്ടുകൾ അടിയന്തരമായി തുറന്നു നൽകണമെന്ന് ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് നാഗേശ്വര റാവു, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് ബി ആർ ഗവായ് എന്നിവരുടെ മൂന്നംഗ ബഞ്ചിനു മുൻപാകെ 31 ആം നമ്പർ കോടതിയിലാണ് കേസ് പരിഗണിക്കുക.
കഴിഞ്ഞ് മാസം 16 ആം തീയതി മുതൽ കുവൈറ്റ് സർക്കാരിന്റെ താത്കാലിക പൊതുമാപ്പ് ക്യാമ്പുകളിൽ വിവിധ ബുദ്ധിമുട്ടുകൾ അനുഭവിച്ചു കഴിയുകയാണ് പൊതുമാപ്പ് ആനുകൂല്യത്തിൽ ഇന്ത്യയിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന കുവൈറ്റിലെ പതിനായിരത്തോളം ഇന്ത്യൻ പ്രവാസികൾ.
പൊതുമാപ്പ് ആനുകൂല്യം നേടിയവരെ അവരവരുടെ രാജ്യങ്ങളിലെത്തിച്ച് നൽകുമെന്ന് കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഏകദേശം നാല്പതിനായിരം ഇന്ത്യക്കാർക്കാണ് പൊതുമാപ്പാനുകൂല്യം ലഭിക്കുക.
പൊതുമാപ്പാനുകൂല്യം സ്വീകരിച്ച് ഇന്ത്യൻ പ്രവാസികളുമായി വരുന്ന കുവൈറ്റ് യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടു കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകൻ തോമസ് മാത്യു കടവിലായാണ് പൊതുതാല്പര്യ ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്. കടവിലിനുവേണ്ടി അഡ്വക്കേറ്റ് സുബാഷ് ചന്ദ്രനാണ് സുപ്രീം കോടതിയിൽ ഹർജ്ജി ഫയൽ ചെയ്തത്.