കുവൈത്തിൽ പ്രവാസികൾക്ക് രക്തം വിൽക്കുന്ന തീരുമാനം വിവാദത്തില്‍. അടുത്തിടെ ആരോഗ്യ മന്ത്രാലയം പ്രവാസികളിൽ നിന്ന് ഒരു യൂണിറ്റ് രക്തത്തിന് 20 കുവൈത്തി ദിനാര്‍ ഈടാക്കാൻ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു, ഇത് പ്രവാസികൾക്കിടയിൽ മാത്രമല്ല, പൗരന്മാർക്കിടയിലും വലിയ ചര്‍ച്ചയും വിവാദവും ആയിരിക്കെ വിവേചനപരമാണ് ഈ തീരുമാനമെന്നാണ് വിമര്‍ശനം.
പ്രവാസികള്‍ പ്രധാന രക്തദാതാക്കളായതിനാല്‍ ഇത്തരമൊരു തീരുമാനം വന്നതിൽ കടുത്ത എതിര്‍പ്പും ഉയർന്നുകഴിഞ്ഞു. അതേസമയം, ഈ തീരുമാനം നിയമപരമാണ് എന്നാണ് അഭിഭാഷകനായ തമർ അല്‍ സനെ പ്രതികരിച്ചത്. എന്നാല്‍, ഇത് കുവൈത്ത് ഒപ്പിട്ട അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾ ലംഘിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ തീരുമാനം നടപ്പാക്കാൻ ആരോഗ്യ മന്ത്രാലയത്തിന് യുക്തിസഹമോ സ്വീകാര്യമോ ആയ കാരണങ്ങളൊന്നുമില്ലെന്നും മനുഷ്യത്വരഹിതമായി കണക്കാക്കപ്പെടുന്നതിനാൽ ആർക്കും പരാതി നൽകാമെന്നും സനെ പറഞ്ഞു.
നിരവധി പൗരന്മാരും ഈ തീരുമാനത്തെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍, പ്രവാസികളുടെ തിരക്ക് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഈ തീരുമാനം കൊണ്ട് സാധിക്കുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാൽ ഇത് പ്രതീകാത്മകമായ ഒരു വര്ധനവാണെന്നാണ് ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നത്.