കുവൈറ്റ് : മാനവരാശിയുടെ പാപങ്ങൾക്ക് പരിഹാരമായി സ്വയം ബലിയാകുന്നതിനു മുന്നോടിയായി പരിവർത്തനത്തിന്റെ സന്ദേശവുമായി എളിമയുടെ പര്യായമായ കഴുതപ്പുറത്തേറി യെരുശലേം നഗരത്തിലേക്ക് പ്രവേശിച്ച ദൈവപുത്രനായ ക്രിസ്തുവിനെ രാജതുല്യം സ്വീകരിച്ചതിന്റെ ഓർമ്മപുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവക ഹോശാന പെരുന്നാൾ കൊണ്ടാടി.
കുവൈറ്റ് മഹാഇടവകയുടെ ആഭിമുഖ്യത്തിൽ വിവിധ ദേവാലയങ്ങളിൽ നടന്ന ഹോശാനയുടെ പ്രത്യേക ശുശ്രൂഷകളിൽ ആയിരക്കണക്കിനുവരുന്ന ഓർത്തഡോക്സ് വിശ്വാസികൾ കുരുത്തോലകളേന്തി ഭക്തിപുരസ്സരം പങ്കെടുത്തു.
മാർച്ച് 24 ശനിയാഴ്ച്ച വൈകിട്ട് സാൽമിയ സെന്റ് മേരീസ് ചാപ്പലിൽ നടന്ന ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായും, അബ്ബാസിയ സെന്റ് ജോർജ്ജ് ചാപ്പലിൽ നടന്ന ശുശ്രൂഷകൾക്ക് ഫാ. സാംസൺ എം. സൈമണും, അബ്ബാസിയ എസ് ഹാളിൽ നടന്ന ശുശ്രൂഷകൾക്ക് മഹാഇടവക വികാരി ഫാ. ജേക്കബ് തോമസും, സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക സഹവികാരി ഫാ. ജിജു ജോർജ്ജും കാർമ്മികത്വം വഹിച്ചു.