കുവൈറ്റ് : കുവൈറ്റില്‍ റംസാൻ കാലത്ത് യാചന തടയുന്നതിനായി കുവൈറ്റ്ആഭ്യന്തര മന്ത്രാലയം പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. നിബന്ധനകൾക്ക് വിധേയമായല്ലാതെ ധനസമാഹരണത്തിലേർപ്പെടുന്ന വിദേശികളെ നാടുകടത്തുമെന്നും ഗാർഹിക തൊഴിലാളികൾ യാചനക്കിടെ പിടിക്കപ്പെട്ടാൽ സ്പോൺസർമാർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അനധികൃത പണപ്പിരിവും യാചനയും കണ്ടെത്തുന്നതിനുവേണ്ടി റംസാൻ കാലയളവിൽ പരിശോധന കർശനമാക്കാനാണ് തീരുമാനം. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളടങ്ങുന്ന സംയുക്ത സമിതിയെ ഇതിനായി ചുമതലപ്പെടുത്തും. വനിതാ പൊലീസ് ഉൾപ്പെടെയുള്ള സംഘം സിവിൽ വേഷത്തിലാകും പരിശോധനക്കിറങ്ങുക .
പള്ളികൾ, ഷോപ്പിങ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷകരുടെ സാന്നിധ്യമുണ്ടാകും. ഒരു കുടുംബത്തിലെ പിതാവോ മാതാവോ യാചന നടത്തിയാൽ മക്കളുൾപ്പെടെ മുഴുവൻ പേരെയും നാടുകടത്തും.സ്വകാര്യ സ്ഥാപനങ്ങളുടെ വിസയിൽ ഉള്ളവരാണ് യാചനയിൽ ഏർപ്പെടുന്നതെങ്കിൽ കമ്പനിയുടെ ഫയൽ മരവിപ്പിക്കും.