രാജ്യം കണ്ട മികച്ച ഐപിഎസ് ഓഫീസര്‍മാരില്‍ ഒരാളായിരുന്നു ലക്ഷ്മിനാരായണന്‍. മുൻ സിബിഐ ഡയറക്ടർ, ഏറെ കാലം തമിഴ്നാട് ഡിജിപി, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സഹോദരൻ എന്നിങ്ങനെ ലക്ഷ്മി നാരായണൻ ഇന്ത്യക്കാർക്ക് പല വിധത്തിൽ പരിചിതനാണ്.
1977 ഒക്ടോബര്‍ 3ന് ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തതതും തമിഴ്നാട് ഡിജിപിയായിരിക്കുമ്പോൾ ഡിഎംകെ നേതാവ് എം കരുണാനിധിയെ അറസ്റ്റ് ചെയ്തതും ലക്ഷ്മിനാരായണനായിരുന്നു.
"അമ്മയെ വിളിക്കൂ.. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഒരു വനിതയുടെ, അതിലുപരി ജവഹർലാൽ നെഹ്റുവിന്‍റെ മകളുടെ കയ്യിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ പരുക്കനായ കൈകൾ കൊണ്ട് വിലങ്ങണിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല" അടിയന്തരാവസ്ഥ അവസാനിച്ചതിന് പിന്നാലെ ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്യാനെത്തിയ ലക്ഷ്മിനാരായണൻ രാജീവ് ഗാന്ധിയോട് പറഞ്ഞതിങ്ങനെയായിരുന്നു.
എന്നാൽ, ഈ സമയം അകത്ത് നിന്ന് ഇറങ്ങി വന്ന ഇന്ദിരാ ഗാന്ധി തന്നെ അണിയിക്കാനുള്ള വിലങ്ങ് എവിടെയെന്ന് ലക്ഷ്മിനാരായണനോട് ചോദിച്ചു. ആ സമയം അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ, "മികച്ച സേവനത്തിനുള്ള മെഡൽ താങ്കളുടെ കയ്യിൽ നിന്നും ഞാൻ വാങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അലസനാണ്.. വിലങ്ങുകളെടുക്കാൻ മറന്നു പോയി".
അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധി ലക്ഷ്മിനാരായണനെ സിബിഐ ഡയറക്ടറാക്കാൻ ആഗ്രഹിച്ചുവെങ്കിലും തമിഴ്നാട് ഡിജിപിയായി ചുമതലയേൽക്കണമെന്ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എംജിആർ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ദീർഘ കാലം തമിഴ്നാട് ഡിജിപിയായിരുന്ന ലക്ഷ്മി നാരായണൻ 1985 ലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.