ഓമല്ലൂർ: ഇഷ്ടഭക്ഷണം തയ്യാറാക്കി നൽകാത്തതിൽ പ്രകോപിതനായ മകൻ, അമ്മ ഇരുന്ന മുറിക്ക് തീയിട്ടു. പൊള്ളലേറ്റെങ്കിലും അമ്മ രക്ഷപ്പെട്ടു. മകനെ പോലീസ് അറസ്റ്റുെചയ്തു. പത്തനംതിട്ട വാഴമുട്ടം സ്വദേശി ആന്റണി ജോസഫിന്റെയും ഓമനയുടെയും ഇളയ മകൻ ജുബിൻ ജോസഫിനെ(39)ആണ് അറസ്റ്റുചെയ്തത്. സ്ഥിരം വഴക്കുണ്ടാക്കുന്ന മകന്റെ പേരിൽ പോലീസിൽ പരാതി നൽകാനായി അച്ഛൻപോയ സമയത്തായിരുന്നു സംഭവം.
ഓമല്ലൂർ പുത്തൻപീടിക ജങ്ഷന് സമീപമുള്ള ശ്രീഭദ്ര ഫ്ലാറ്റിന്റെ താഴത്തെനിലയിൽ ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഫ്ലാറ്റിലെത്തിയ ജുബിൻ മാതാപിതാക്കളോട് വഴക്കിട്ടു. ഇതേത്തുടർന്ന് പരാതി നൽകാൻ അച്ഛൻ ആന്റണി പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് പോയി. ഫ്ലാറ്റിന് അകത്തുകയറിയ ജുബിൻ ഓമനയോട് ഭക്ഷണം ഉണ്ടാക്കി നൽകാൻ ആവശ്യപ്പെട്ടു.
ഇഷ്ടഭക്ഷണം വേണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സംസാരിക്കുന്നതിനിടെ പ്രകോപിതനായ ജുബിൻ ഫ്ലാറ്റിലെ കിടപ്പുമുറിക്ക് തീയിട്ടു. ഈസമയം ഓമന മാത്രമേ മുറിയിലുണ്ടായിരുന്നുള്ളൂ. കട്ടിൽ, മെത്ത മറ്റ് വീട്ടുസാധനങ്ങൾ എല്ലാം പൂർണമായി കത്തിനശിച്ചു. മുറിയിൽനിന്ന് പുറത്തുചാടിയ ഓമന വെള്ളം കൊണ്ടുവന്ന് തീ അണയ്ക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് ചെറിയതോതിൽ പൊള്ളലേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുക ഉയരുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാർ മുറിക്ക് അകത്തേക്ക് കടക്കാതിരിക്കാൻ കത്രിക കാണിച്ച് ജുബിൻ ഭീഷണിപ്പെടുത്തി. പത്തനംതിട്ടയിൽനിന്ന് അഗ്നിരക്ഷാസേനയും പോലീസും എത്തി. കൂടുതൽ ഭാഗത്തേക്ക് തീ പടരുംമുൻപ് നിയന്ത്രണവിധേയമാക്കി. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
എറണാകുളത്ത് ജോലിക്ക് ശ്രമിക്കുന്ന ജുബിൻ വല്ലപ്പോഴുമേ ഓമല്ലൂരെ ഫ്ലാറ്റിൽ എത്തിയിരുന്നുള്ളൂ. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മദ്യപിച്ച് ഫ്ലാറ്റിലെത്തിയശേഷം വീട്ടുകാരുമായും പരിസരവാസികളുമായും കലഹമുണ്ടാക്കിയിരുന്നു.