മണിമല : പൊന്തമ്പുഴ വനത്തിലെത്തിച്ച് മദ്യം നൽകി അവശനാക്കിയ ശേഷം ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടിൽ പി.കെ സുമിത്ത് (30) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 13ന് ഉണ്ടായ ആക്രമണത്തിൽ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ സുമിത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നലെ രാത്രി 11:30 യോടു കൂടിയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ കേസെടുത്ത മണിമല പോലീസ് സുമിത്തിൻ്റെ സുഹൃത്തിനെയടക്കം രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ അറസ്റ്റിലായ ഇടുക്കി അയ്യപ്പൻകോവിൽ പരപ്പ് ഭാഗത്ത്, വെട്ടു കുഴിയിൽ വീട്ടിൽ സാബു ദേവസ്യ (40), കൊടുങ്ങൂർ പാണപുഴ ഭാഗത്ത് പടന്നമാക്കൽ വീട്ടിൽ ജി. പ്രസീദ് ( രാജു – 52) എന്നിവർ നിലവിൽ റിമാൻഡിൽ കഴിയുകയാണ്. ഒരുമിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ചേർന്ന് വാഴൂർ സുമിത്തിനെ പൊന്തമ്പുഴ വനത്തിൽ എത്തിച്ച് മദ്യം നൽകിയ ശേഷം മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. സുമിത്തിൻ്റെ സുഹൃത്തായ സാബു ദേവസ്യയാണ് വനമേഖലയിലേക്ക് മദ്യപിക്കാനെന്ന പേരിൽ കൂട്ടിക്കൊണ്ട് പോകുന്നത്. പിന്നീട് പ്രസീദും സാബുവും ചേർന്ന് യുവാവിന് മദ്യം നൽകുകയും, ശേഷം കയ്യിൽ കരുതിയിരുന്ന ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.