വൈക്കം: ഉഷ്ണതരംഗം ഉൾപ്പടെ കണക്കിലെടുത്ത്
വൈക്കം കായലോര ബീച്ചിൽ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും അനുസരിക്കാൻ കൂട്ടാക്കാതെ യുവാക്കൾ.
കടുത്ത ചൂടിനെയും മുന്നറീപ്പുകളെയും അവഗണിച്ച് യുവാക്കൾ അടക്കം ഒട്ടേറെ പേർ പകൽ സമയം വൈക്കം ബീച്ചിലേക്കെത്തുന്നുണ്ട്.
ചൂടു വർധിക്കുന്നത് കണക്കിലെടുത്ത് രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ കായിക മത്സരങ്ങളടക്കം നിരോധിച്ചിരുന്നു.
രാവിലെ 10 നു മുമ്പും വൈകുന്നേരം നാലിനു ശേഷവും കായലോര ബീച്ചിൽ പ്രവേശനം അനുവദിക്കും. കഴിഞ്ഞദിവസം കായലോര ബീച്ചിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ തലയോലപ്പറമ്പ് തലപ്പാറ സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചതിന്റെ അടിസ്ഥാനത്തിനാണ് കായലോരബീച്ചിൽ പ്രവേശനം പരിമിതപ്പെടുത്തിയത്.
അതേസമയം, ബീച്ചിൽ ആളെത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും പൊരിവെയിൽ കാര്യമാക്കാതെ ദൂരെ സ്ഥലങ്ങളിൽ നിന്നടക്കം നിരവധി വിദ്യാർഥികളും യുവാക്കളും കായലോര ബീച്ചിലെത്തുന്നുണ്ട്. ഇവരെ നിയന്ത്രിക്കാൻ പോലീസ് പട്രോളിങ്ങ് ഏർപ്പെടുത്തണമെന്നാവശ്യം ശക്തമാണ്.
വൈക്കം ബോട്ടുജെട്ടിക്ക് സമീപത്തുള്ള കായലോര ബീച്ചിന് ഏഴു കിലോമീറ്റർ വിസ്തൃതിയാണുള്ളത്. പൊതുകളിസ്ഥലങ്ങൾ വൈക്കത്ത് കുറവായതിനാൽ വൈക്കത്തെയും സമീപപ്രദേശങ്ങളിലെയും വിദ്യാർഥികളും യുവാക്കളും കളിക്കാനെത്തുന്നത് കായലോര ബീച്ചിലാണ്. ക്രിക്കറ്റ്, ഫുട്ബോൾ ടൂർണമെന്റുകളും ഇവിടെ നടത്തുന്നത് പതിവായിരുന്നു.