വൈക്കം: മക്കളുടെ വിവാഹത്തിന് ആർഭാടങ്ങൾ ഒഴിവാക്കി ആ തുക ഉപയോഗിച്ച് രണ്ടു നിർധന വിദ്യാർഥികൾക്ക് വീടു നിർമിച്ചു നൽകാൻ അധ്യാപകർ. പൂത്തോട്ട കെ.പി.എം.എച്ച്.എസിലെ ഹൈസ്കൂൾ അധ്യാപകരായ എ.കെ. സിന്ധുവും ഒ. രജിതയുമാണ് തങ്ങളുടെ മക്കളുടെ വിവാഹത്തിലെ ആഡംബരമൊഴിവാക്കി സ്വന്തം സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് വീടു നിർമിച്ചു നൽകാൻ സന്മനസ് കാണിച്ചത്.
വിവാഹ സത്കാരത്തിനായി ഇരുകുടുംബങ്ങളും നീക്കിവച്ച 10 ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചത്. വിവാഹിതരാകാൻ പോകുന്ന സിന്ധുവിന്റെ മകൻ അരവിന്ദ് യു. കൃഷ്ണയും രജിതയുടെ മകൾ അമൃതലക്ഷ്മിയും ബന്ധുക്കളും ഇതിനോട് അനുഭാവം പ്രകടിപ്പിച്ചതോടെ സ്വന്തമായി വീട് നിർമിക്കാൻ പ്രാപ്തിയില്ലാത്ത രണ്ട് നിർധന കുടുംബങ്ങളുടെ തല ചായ്ക്കാൻ ഭവനമെന്ന സ്വപ്നം യാഥാർഥ്യമാകുമെന്നായി.
പൂത്തോട്ട കെ.പി.എം.എച്ച്.എസ് സ്കൂൾ അധികൃതർ വൈക്കം ചെമ്പ് പഞ്ചായത്തിലെ അർഹരായ രണ്ട് കുടുംബങ്ങളെ കണ്ടെത്തി. ചെമ്പ് കാട്ടിക്കുന്നിലും പനങ്ങാവിലും ആണ് വീടുകൾ നിർമിക്കുന്നത്. ഇരു കുടുംബങ്ങളിലേയും കുട്ടികൾ കെപിഎംഎച്ച്എസിലെ വിദ്യാർഥികളാണ്.
സിന്ധുടീച്ചറുടെ ഭർത്താവ് പൂത്തോട്ട ഉണ്ണികൃഷ്ണഭവനിൽ എ.ഡി. ഉണ്ണികൃഷ്ണൻ പൂത്തോട്ട എസ്എൻഡിപി യോഗം പ്രസിഡന്റാണ്. ഇവരുടെ മകൻ അരവിന്ദ് യു. കൃഷ്ണയും ഒ. രജിതയുടെയും പൂത്തോട്ട തേജസിൽ ഡോ.എസ്.ആർ. സജീവന്റെയും മകൾ അമൃത ലക്ഷ്മിയുമായുള്ള വിവാഹം നവംബർ 11 നാണ് നടക്കുന്നത്.
കളമശേരി ഐടിഐ അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം പ്രിൻസിപ്പലാണ് ഡോ.എസ്.ആർ. സജീവ്. ബിടെക്, എംബിഎ ബിരുദധാരിയായ അരവിന്ദ് ഇവൈ എന്ന മൾട്ടിനാഷണൽ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. അമൃത ലക്ഷ്മി ഫാക്ടിൽ ജോലി ചെയ്യുന്നു. ശിവഗിരിയിൽ ഏറ്റവും അടുത്തബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചാണ് വിവാഹച്ചടങ്ങ്. വിവാഹത്തിന്റെ പിറ്റേന്ന് നവംബർ 12ന് വധുവരൻമാർ ഭവനങ്ങളുടെ താക്കോൽ കൈമാറും.
ഇരുവീടുകളുടേയും ശിലാസ്ഥാപനവും നടന്നു.