കോട്ടയം: ജില്ലയിൽ ഇടവിട്ട് പെയ്യുന്ന വേനൽ മഴ കത്തുന്ന ചൂടിൽ നിന്നുള്ള രക്ഷയാണെങ്കിലും നെൽ കർഷകർക്ക് നെഞ്ചിൽ തീയാണ്. രണ്ട് ദിവസമായി ജില്ലയിൽ ശക്തമായ വേനൽ മഴയാണ് പെയ്യുന്നത്. ചങ്ങനാശേരി നഗരസഭ, പായിപ്പാട്, വാകത്താനം കൃഷിഭവന് പരിധികളിലെ വിവിധ പാടശേഖരങ്ങളില്‍ കൊയ്യാന്‍ പാകമായി നില്ക്കുന്ന നെല്ലിനും വേനല്‍മഴ ദോഷകരമാണെന്ന് കര്‍ഷകര്‍ പറഞ്ഞു.
നഗരസഭാ പരിധിയില്‍ ഈ മാസം അവസാനത്തോടെ മാത്രമേ കൊയ്ത്ത് ആരംഭിക്കുകയുള്ളൂ. കൊയ്ത്തു പൂർത്തിയാക്കിയ പാടശേഖരങ്ങിൽ നെല്ല് സംഭരണം പുരോഗമിക്കുന്നുണ്ടെങ്കിലും കുറിച്ചി മുട്ടത്തുകടവ് ഭാഗങ്ങളിലെ റോഡരികില്‍ കൊയ്തുകൂട്ടി മൂടിയിട്ടിരിക്കുന്ന നെല്ല് സംഭരണം ഇനിയും പൂർത്തിയായിട്ടില്ല.
മഴ ശക്തമായതോടെ നെൽക്കൂമ്പാരങ്ങള്ക്കു മുമ്പില്‍നിന്ന് കര്‍ഷകര്‍ വിലപിക്കുന്ന കാഴ്ച ആരുടെയും കരളലിയിക്കുന്നതാണ്. മില്ലുകാര്‍ ആറുകിലോ കിഴിവ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കൊയ്തുകൂട്ടിയ നെല്ലു ദിവസങ്ങളായി റോഡരികില്‍ കിടക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങൾ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായതും നെല്ലു സംഭരണവുമായി ബന്ധപ്പെട്ട നടപടികള്‍ക്കു തടസം സൃഷ്ടിച്ചിട്ടുണ്ട്