പാലക്കാട്: എക്സൈസ് ഓഫീസിലെ ലോക്കപ്പിനുളളിൽ പ്രതി ഷോജോയെ എക്സൈസ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് ഭാര്യ ജ്യോതി.
കുറ്റം സമ്മതിച്ചയാൾ ആത്മഹത്യ ചെയ്തു എന്ന് കരുതുന്നില്ല. ആത്മഹത്യ ചെയ്തു എന്ന് പറയുന്ന സമയത്ത് ഓഫീസിൽ ആരുമില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിൽ ദുരൂഹതയുണ്ടെന്നും ജ്യോതി പറഞ്ഞു.
ഷോജോയുടെ കയ്യിൽ നിന്ന് വീട്ടിൽ വെച്ചു തന്നെ ഹാഷിഷ് ഓയിൽ പിടികൂടിയപ്പോൾ കുറ്റം സമ്മതിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ആത്മഹത്യ എങ്ങനെ ഉണ്ടായി എന്നാണ് കുടുംബം ചോദിക്കുന്നത്.
മുമ്പ് ഒരു കേസിലും പ്രതിയല്ലാത്തയാളാണ് ഷോജോ എന്നും കുറ്റം സമ്മതിച്ച ഷോജോയോട് തന്റെ പേരിൽ നിരവധി കേസുകളുണ്ടെന്ന് എക്സൈസ് പറയുകയായിരുന്നുവെന്നും ജ്യോതി പറഞ്ഞു. ജാമ്യത്തിന് ശ്രമിക്കേണ്ട എന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായും ജ്യോതി വ്യക്തമാക്കി.