Advertisment

നവകേരളാ സദസ്സിലെ നിവേദനങ്ങളുടെ പ്രളയം വ്യക്തമാക്കുന്നത്  സര്‍ക്കാരിന്റെ പരാജയം:റോയ് അറയ്ക്കല്‍

New Update
8

തിരു: ഇടതു സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പാക്കുന്ന നവകേരളാ സദസ്സില്‍ സാധാരണ ജനങ്ങള്‍ നല്‍കുന്ന നിവേദനങ്ങളുടെ പെരുപ്പം വ്യക്തമാക്കുന്നത് സര്‍ക്കാരിന്റെ ഭരണപരാജയമാണെന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍.സര്‍ക്കാര്‍ സംവിധാനം ജനോപകാരപ്രദവും ക്ഷേമപരവുമായ നടത്തിപ്പില്‍ പരാജയപ്പെട്ടെന്ന് തിരിച്ചറിയുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങുന്നത് ജനാധിപത്യത്തില്‍ നല്ലതാണ്. സംസ്ഥാനത്തെ പകുതി ജില്ലകള്‍ മാത്രം പര്യടനം പൂര്‍ത്തിയായപ്പോള്‍ സര്‍ക്കാരിന് ലഭിച്ചത് 3,00,571 നിവേദനങ്ങളാണെന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തുന്നു.

ലൈഫ് ഭവന പദ്ധതി,റെവന്യൂ തുടങ്ങിയ വകുപ്പുകളിലാണ് ഏറ്റവും അധികം പരാതികള്‍ ലഭിക്കുന്നതെന്നത് ശ്രദ്ധേയമാണ്.അതായത് സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാണെന്ന് തെളിയിക്കുന്നതാണ് ഈ പരാതി പ്രളയം.തദ്ദേശ ഭരണ സ്ഥാപനങ്ങളും റെവന്യൂ വകുപ്പ് ഉള്‍പ്പെടെ നവകേരളാ സദസ്സിന്റെ വിജയത്തിനും ക്രമീകരണങ്ങള്‍ക്കുമായി തിരക്കുപടിച്ച ജോലികളില്‍ മുഴുകിയതോടെ ജനങ്ങളുടെ അവശ്യ സേവന മേഖലയൊന്നാകെ നിശ്ചലമായിരിക്കുകയാണ്. പഞ്ചായത്ത്,വില്ലേജ് ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയിരിക്കുന്നു.

അക്ഷയ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ജനസേവന കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ അപ്രൂവല്‍ ലഭിക്കാന്‍ പോലും കാലതാമസം നേരിടുന്നു.  ഇത്തരത്തില്‍ രണ്ടാഴ്ചകൂടി മുന്നോട്ടുപോയാല്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകും. ജനങ്ങളുമായി സംവദിക്കാനെന്ന പേരില്‍ നടത്തുന്ന സദസ്സുകള്‍ ജനജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത് ആശാസ്യമല്ലെന്നും അവശ്യസര്‍വീസുകള്‍ കൃത്യമായി നടക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.

Advertisment