ന്യൂഡൽഹി: കഴിഞ്ഞ ഒരു മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർമാണോദ്ഘാടനം നടത്തിയത് 157 പദ്ധതികൾ. ഫെബ്രുവരി 8 മുതൽ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന ഇന്നു വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്.
പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) വെബ്സൈറ്റും ഒദ്യോഗിക പ്രഖ്യാപനങ്ങളുടെയും അടിസ്ഥാനത്തിലുള്ള കണക്കാണിത്.
രാജ്യത്തുടനീളം 28 സ്ഥലങ്ങളിലായാണു പ്രധാനമന്ത്രി പദ്ധതികൾ ഉദ്ഘാടനം ചെയ്തത്. വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത പദ്ധതികളുമുണ്ട്. ഇതിന് മുൻപ് ഒരു മാസത്തിനിടയിൽ പങ്കെടുത്തതിന്റെ മൂന്നിരട്ടി ചടങ്ങുകളിലാണു മോദി സാന്നിധ്യമറിയിച്ചത്.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനാലാണ് കൊണ്ടുപിടിച്ചുള്ള പ്രഖ്യാപനങ്ങൾക്കും ഉദ്ഘാടനങ്ങൾക്കും പ്രധാനമന്ത്രി തയാറായത്.
ദേശീയപാതകൾ, റെയിൽവെ ലൈനുകൾ, മെഡിക്കൽ കോളജുകൾ, ആശുപത്രികൾ, സ്കൂളുകൾ, വിമാനത്താവളങ്ങൾ, ഊർജ പ്ലാന്റുകൾ തുടങ്ങി നിരവധി പദ്ധതികൾ ഇതിൽപെടും. നേരത്തെ തന്നെ ഉദ്ഘാടനം ചെയ്ത ചില പദ്ധതികൾക്ക് വീണ്ടും തറക്കല്ലിട്ടതായി ആക്ഷേപമുണ്ട്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ യുപിയിലെ അമേഠിയിൽ മോദി തറക്കല്ലിട്ട തോക്കു നിർമാണ ഫാക്ടറി 2007–ൽ യുപിഎ സർക്കാർ ഉദ്ഘാടനം ചെയ്യുകയും 2010–ൽ നിർമാണ ആരംഭിക്കുകയും ചെയ്തതാണെന്നു കോൺഗ്രസ് ആരോപിക്കുന്നു.