മുംബൈ∙ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനുള്ള സമയം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. അവസാന രാത്രിയില്‍ ഉറക്കമില്ലാതെ മുംബൈ രാഷ്ട്രീയം ഇന്ന് മിഴി ചിമ്മാതെ കാത്തിരിക്കും. ഇപ്പോള്‍ മുംബൈയില്‍ വീണ്ടും ശ്രദ്ധാകേന്ദ്ര൦ ശരത് പവാറാണ്.
ബിജെപി - ശിവസേനാ സഖ്യം ഏതാണ്ട് അടിച്ചു പിരിഞ്ഞ അവസ്ഥയിലാണ്. ഈ വിധത്തില്‍ സംസ്ഥാനത്ത് ഏച്ചുകെട്ടി ഒരു ഭരണം വരുന്നതില്‍ കേന്ദ്ര മന്ത്രി അമിത് ഷായ്ക്കും വലിയ താല്പര്യമില്ല .
അങ്ങനെ വന്നാല്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് അമിത് ഷാ ഭയപ്പെടുന്നു. കോണ്‍ഗ്രസിന്‍റെ ഭയവും അതുതന്നെയാണ്. അതിനാലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങാതിരുന്നത്.
അതിനിടെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ബാലാസാഹിബ് തോറത്ത് എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. തോറത്തിനു പുറമേ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ പൃഥ്വിരാജ് ചൗഹാൻ, സുശീൽ കുമാർ ഷിൻഡെ എന്നിവരും പവാറിനെ കാണാനെത്തിയിട്ടുണ്ട്.
ശിവസേന നേതാവ് സജ്ഞയ് റാവുത്തുമായി ശരദ് പവാർ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കോൺഗ്രസ് നേതാക്കളുമായുള്ള ചർച്ച.
ബിജെപി ഇതരസർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിൽ വരണമെന്ന വികാരം അശോക് ചൗഹാൻ ചർച്ചയിൽ പങ്കുവച്ചു. ഉദ്ധവ് താക്കറെ ബിജെപിക്കു കൃത്യമായ സന്ദേശമാണ് നൽകിയത്. ശരദ് പവാറുമായി എല്ലാവിധ സാധ്യതകളും ചർച്ച ചെയ്തെന്നും അശോക് ചൗഹാൻ പറഞ്ഞു.
കാവല്‍മന്ത്രിസഭയുടെ കാലാവധി വെള്ളിയാഴ്ച രാത്രി അവസാനിക്കാനിരിക്കെ മുഖ്യമന്ത്രിപദം രാജിവച്ചതിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ശിവസേനയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് ശക്തമായ ഭാഷയിലായിരുന്നു ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ മറുപടി നൽകിയത്.
ശിവസേനയ്ക്കു താത്പര്യം പ്രതിപക്ഷത്തോടെയാണെന്നും താക്കറെയുടെ സാന്നിധ്യത്തില്‍ 50:50 ഫോര്‍മുല ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു. ഉദ്ധവ് താക്കറെയെ കാണാൻ ശ്രമിച്ചു, എന്നാൽ ഫോണ്‍ പോലും എടുത്തില്ല. മുഖ്യമന്ത്രി പദം പങ്കിടുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നില്ല. ശിവസേന പലവട്ടം അപമാനിച്ചു, സേനയുടെ പ്രകോപനം അംഗീകരിക്കില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.