Advertisment

പ്രണയത്തിന്റെ പേരിലുള്ള മതംമാറ്റം ചിലയിടങ്ങളില്‍ മാത്രം, സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ ഇരുകൂട്ടരും തയാറായാല്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള സഭാതര്‍ക്കത്തിന് പരിഹാരമാകും; മോറാന്‍ മാര്‍ ബസേലിയോസ് മാര്‍തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ

New Update

publive-image

മനാമ: മതങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലുമുള്ള സാഹോദര്യമാണ് ഇന്നത്തെ ആവശ്യമെന്ന് പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പൊലീത്തയുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ പറഞ്ഞു. മതങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും അകല്‍ച്ചയല്ല, അടുപ്പമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരില്‍ ആരെങ്കിലും തെറ്റായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അതിനെ മതത്തിന്റെ കുറ്റമായി കാണേണ്ടതില്ല. ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയത്.

Advertisment

പ്രണയത്തിന്റെ പേരിലുള്ള മതംമാറ്റം ചിലയിടങ്ങളില്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും എന്നാല്‍ അതിനെ ഒറ്റപ്പെട്ട സംഭവങ്ങളായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അത്തരം സംഭവങ്ങളെ പര്‍വതീകരിച്ച് മറ്റ് മതങ്ങളെ കുറ്റപ്പെടുത്താന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ തയാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ ഇരുകൂട്ടരും തയാറായാല്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള സഭാതര്‍ക്കത്തിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം തനിമ നിലനിര്‍ത്തി ഇതര മതങ്ങളോടും സമൂഹങ്ങളോടും പരസ്പര സഹകരണത്തിലും സാഹോദര്യത്തിലും സ്‌നേഹത്തിലും കഴിയാന്‍ സാധിക്കണം. നന്മയും സാഹോദര്യവും സമൂഹത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. എല്ലാവരെയും സഹോദരങ്ങളായിക്കണ്ട് ഒരുമിച്ച് ജീവിക്കാന്‍ സാധിക്കുമ്പോഴാണ് സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുക. വീഭാഗീയതയല്ല; നീതിയും സത്യവും സ്‌നേഹവുമാണ് ലോകത്തില്‍ പുലരേണ്ടത്. കോടതിവിധി അംഗീകരിക്കുമെന്ന് നേരത്തെ പറഞ്ഞവര്‍ പിന്നീട് മാറ്റിപ്പറയുന്നത് അംഗീകരിക്കാനാവില്ല. വിധി തങ്ങള്‍ക്ക് ഇഷ്ടമായില്ല എന്ന കാരണം കൊണ്ട് അംഗീകരിക്കാതിരിക്കുന്നത് ശരിയായ നടപടിയല്ല. കോടതി വിധി ഇരുകൂട്ടരും അംഗീകരിച്ചാല്‍ സമാധാനം കൈവരും. പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ശാശ്വത പരിഹാരം കാണാന്‍ ആരുമായും ചര്‍ച്ചക്ക് തയാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാര്‍ത്തസമ്മേളനത്തില്‍ കത്തീഡ്രല്‍ വികാരി ഫാ. പോള്‍ മാത്യു, സഹവികാരി ഫാ. സുനില്‍ കുര്യന്‍ ബേബി, മലങ്കര ഓര്‍ത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. വര്‍ഗീസ് അമയില്‍, കത്തീഡ്രല്‍ ട്രസ്റ്റി സാമുവേല്‍ പൗലോസ്, സെക്രട്ടറി ബെന്നി വര്‍ക്കി എന്നിവരും പങ്കെടുത്തു.

Advertisment