സ്വരകോകില ലതാജിക്ക് ഇന്നലെ 89-)൦മത് പിറന്നാൾ !
പിറന്നാൾ ദിനത്തിൽ ലതാ മങ്കേഷ്‌ക്കറുമായി ബന്ധപ്പെട്ട ചില പുതിയ അറിവുകൾ പങ്കുവയ്ക്കുകയാണ്.
70 വർഷത്തെ സംഗീതസപര്യ. വിവിധഭാഷകളിലായി 30000 ത്തിൽപ്പരം ഗാനങ്ങൾ. മലയാളത്തിൽ നെല്ലിലെ "കദളീ കൺകദളീ ചെങ്കദളീ പൂവേണോ" എന്ന ഗാനം ഒരു സർവ്വകാല ഹിറ്റായിരുന്നു. കേന്ദ്രസർക്കാർ ലതാജിക്ക് ഭാരതരത്‌നം നൽകി ആദരിച്ചിട്ടുണ്ട്.
1929 സെപ്റ്റംബർ 28 നു മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ഒരു മറാത്തി കുടുംബത്തിൽ പിറന്ന ലതാ മങ്കേഷ്ക്കറുടെ അച്ഛൻ ദീനാനാഥ് മങ്കേഷ്‌കർ തിയേറ്റർ നടനും ഗായകനുമായിരുന്നു. പറങ്കികളിൽ നിന്ന് ഗോവ സംസ്ഥാനത്തെ വിലയ്ക്കുവാങ്ങാനായി പുറപ്പെട്ട അദ്ദേഹം ഗോവയിൽ കശുമാവിൻതോപ്പുകളും, മലകളുമൊക്കെ വാങ്ങിക്കൂട്ടിയിരുന്നു.
എന്നാൽ ഒടുവിൽ മദ്യത്തിനടിമയായി സമ്പത്തെല്ലാം ഒന്നൊന്നായി അദ്ദേഹം വിറ്റുതുലച്ചു. ചെറുപ്പത്തിലേ സംഗീതത്തോട് കമ്പമായിരുന്ന ലതാജി വീട്ടിലെ ദാരിദ്ര്യം അകറ്റാനായി ചെറുപ്രായത്തിൽത്തന്നെ സിനിമാരംഗത്തേക്ക് വരുകയായിരുന്നു.
13 മത്തെ വയസ്സിൽ അതായത് 1942 ൽ മറാത്തി ചിത്രമായ ' പഹേലീ മംഗലാഗോർ ' നുവേണ്ടിയാണ് ആദ്യഗാനം ആലപിച്ചത്. ആദ്യഹിന്ദിഗാനം 1947 ൽ ' ആപ്‍ക്കീ സേവാ' എന്ന ചിത്രത്തിനുവേണ്ടിയാണ് പാടിയത്.
കോളേജിൽ പോയിട്ടില്ലാത്ത ലതാജിക്ക് ലോകത്തെ പ്രസിദ്ധമായ 6 യൂണിവേഴ്‌സിറ്റികൾ ഡോക്റ്ററേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.
ലതാജിയുടെ അഭിപ്രായത്തിൽ പഴയകാലനാടിയും ദിലീപ്‌കുമാറിന്റെ ഭാര്യയുമായ സൈരാബാനുവിനാണ് തന്റെ ശബ്ദം കൂടുതലിണങ്ങുന്നതത്രെ.
ലതാജിയുടെ ഇഷ്ടഗായിക ഈജിപ്റ്റിലെ Umm Kulthum ആണ്. ലതാജി പത്ത് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. ബഡീ മാ (1945 ),ജീവൻ യാത്ര ( 1946 )മന്ദിർ (1948 ) എന്നിവ അവയിൽ ചിലതാണ്.
വിമാനയാത്ര ലതാജിക്ക് വലിയ ഭയമാണ്. അതുകൊണ്ടാണ് ഫ്രാൻസ് സർക്കാർ അവർക്കു നൽകിയ 'പ്രെസ്റ്റീജിയസ് അവാർഡ് ' ലതാജിയുടെ അഭ്യർത്ഥനപ്രകാരം അവർ മുംബൈയിൽ വന്നു നൽകിയത്.
പാട്ടുകൾ സ്വന്തം കൈപ്പടയിൽ വെള്ളപ്പേപ്പറിൽ എഴുതിയെടുത്തശേഷമാണ് അവർ പ്രാക്ടീസ് ചെയ്യുന്നത്. പാട്ടെഴുതും മുൻപ് പേപ്പറിന് മുകളിൽ 'ശ്രീ' എന്നെഴുതുന്നതും പതിവാണ്.
ലണ്ടനിലെ ലോർഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ലതാജിക്കായി ഒരു പെർമനന്റ് ഗാലറി റീസർവാണ്. ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്ന അവർക്കായി ബ്രിട്ടീഷ് ക്രിക്കറ്റ് ബോർഡ് നൽകിയ സമ്മാനമാണിത്.
അന്തരിച്ച ബോളിവുഡ് നടി മധുബാലയ്ക്കു ലതാ മങ്കേഷ്‌ക്കറുടെ സ്വരം വളരെ ഇഷ്ടമായിരുന്നു. അവരഭിനയിച്ച ചിത്രങ്ങളിൽ ലതാജിയുടെ പാട്ടുകൾ വേണമെന്നവർ അക്കാലത്ത് വാശിപിടിച്ചിരുന്നു.
ലതാജിക്ക് 32 വയസ്സുള്ളപ്പോൾ ആരോ ഭക്ഷണത്തിൽ വിഷം കലർത്തി അവരെ കൊല്ലാൻ ശ്രമിച്ചിരുന്നു. അതിനുശേഷം ആഹാരം വീട്ടിലുള്ള മറ്റുള്ളവർ കഴിച്ചശേഷമേ ലതാജിക്ക് നൽകുമായിരുന്നുള്ളു.പത്മാ സച്‌ദേവ് എന്ന എഴുത്തുകാരി എഴുതിയ " ഐസേ കഹാം സേ ലാവൂം " എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.
സംസ്ഥാന - ദേശീയ അവാർഡുകൾ അവരിലേക്ക് വർഷാവർഷം വന്നണയുകയായിരുന്നു. ദാദാ സാഹിബ് പുസ്ക്കാരം, നിരവധി ഫിലിഫെയർ ഒക്കെ നേടിയ അവർ 2011 നുശേഷം ഗാനങ്ങളാലപിച്ചിട്ടില്ല.
ഇപ്പോൾ മുംബയിലെ വീട്ടിലവർ പൂർണ്ണ വിശ്രമത്തിലാണ്. ഭാരതത്തിന്റെ ഗാനകോകിലത്തിന് സർവ്വവിധ ആയുരാരോഗ്യങ്ങളും നേർന്നുകൊള്ളുന്നു.