പിരിച്ചുവച്ച മീശയും മുണ്ടും ഉണ്ടെങ്കിൽ തന്റെ സിനിമകൾ ഹിറ്റാകുമെന്ന് പറയുന്നത് വെറുതെയാണെന്ന് മോഹൻലാൽ. ഈ ഘടകങ്ങളെല്ലാം ഉണ്ടായിട്ടും പരാജയപ്പെട്ട സിനിമകളുണ്ട്. ലൂസിഫർ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
മീശയും മുണ്ടും ജീപ്പും ഒരു സിനിമയുടെ വിജയ ഘടകങ്ങളാകണമെന്നില്ല. ആ ഗെറ്റപ്പിൽ വന്ന ചില സിനിമകൾ വിജയിച്ചിട്ടുണ്ട്. ചിലത് പരാജയപ്പെട്ടിട്ടുണ്ട്. നരസിംഹം വലിയ വിജയമായിരുന്നു. അതിന് ശേഷം ആ ചേരുവകളൊക്കെ ചേർത്ത് എടുത്ത ഒരുപാട് സിനിമകൾ പരാജയപ്പെട്ടു.
തിരക്കഥ അനുസരിച്ചാണ് കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നത്. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി ഹൈറേഞ്ചിൽ ജീവിക്കുന്ന ഒരാളാണ്. അതുകൊണ്ട് അയാൾക്ക് ജീപ്പുണ്ട്. രാഷ്ട്രീയക്കാരനായതുകൊണ്ട് മുണ്ടുടുക്കുന്നു. പിന്നെ അയാൾക്കൊരു സങ്കടമുണ്ട്. അതുകൊണ്ട് രാവിലെ എഴുന്നേറ്റ് ഷേവ് ചെയ്യാനുള്ള മാനസികാവസ്ഥയിൽ ജീവിക്കുന്ന ഒരാളല്ല. അത് സിനിമ കണ്ടാൽ മനസ്സിലാകും. ഇതൊൊന്നും മനഃപൂർവ്വം ചേർത്തുവെച്ചതല്ല. ആകസ്മികമായി സംഭവിക്കുന്ന ഘടകങ്ങളാണ്.
തിരക്കഥാകൃത്തിനേക്കാളുപരി സംവിധായകൻ ചിത്രത്തെ അറിയുമ്പോഴാണ് അത് പൂർണമാകുന്നത്. ലൂസഫിറിൽ സ്റ്റീഫൻ നെടുമ്പള്ളി മുതല്‍ അതിലുള്ള എല്ലാ കഥാപാത്രങ്ങളെയും ഒരേകരുതലോടെയാണ് അദ്ദേഹം നോക്കിയത്. പൃഥ്വിരാജ് എന്ന സംവിധായകനിൽ വിശ്വാസമുണ്ടെന്നും ലൂസിഫർ വലിയ വിജയമാകുമെന്നാണ് പ്രതീക്ഷയെന്നും മോഹൻലാൽ പറഞ്ഞു.
സംവിധായകൻ പൃഥ്വിരാജ്, മഞ്ജു വാര്യർ, മുരളി ഗോപി, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.