അബുദാബി: ഞായറാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹം (40 കോടിയോളം ഇന്ത്യന്‍ രൂപ) നേടിയ ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. ഗ്രാന്റ് പ്രൈസ് നേടിയ കോഴിക്കോട് സ്വദേശിയായ 28 വയസുകാരന്‍ അബ്‍ദുസലാം എന്‍.വി ഒമാന്‍ തലസ്ഥാനമായ മസ്‍കത്തില്‍ ഷോപ്പിങ് സെന്റര്‍ നടത്തുകയാണ്. ബിഗ്
ടിക്കറ്റെടുക്കുമ്പോള്‍ നല്‍കിയ ഒമാനിലെ ഫോണ്‍ നമ്പറിനൊപ്പം അറിയാതെ ഇന്ത്യന്‍ ടെലിഫോണ്‍ കോഡ് (+91) നല്‍കിയതാണ് വിനയായത്. ഇതാണ് ഫോണിൽ വിളിച്ചപ്പോൾ കിട്ടാതിരുന്നത്. മാധ്യങ്ങളിൽ വാർത്ത ശ്രദ്ധയിൽപ്പെട്ട ഒരു സുഹൃത്താണ് അബ്ദുൽ സലാമിനെ പിന്നീട് ഇക്കാര്യമറിയച്ചത്.
വിജയിയെ കണ്ടെത്താൻ ബിഗ് ടിക്കറ്റ് സംഘാടകർ മാധ്യമങ്ങളുടെ സഹായം തേടിയിരുന്നു. ഞായറാഴ്‌ച വൈകിട്ടാണ് അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ എക്കാലത്തെയും വലിയ ബമ്പർ നറുക്കെടുപ്പ് നടന്നത്. ഭാഗ്യശാലികളെ അപ്പോൾ തന്നെ മൊബൈലിൽ ബന്ധപ്പെട്ട് സമ്മാന വിവരം അറിയിക്കുകയാണ് പതിവ്.
എന്നാൽ ഒന്നാം സമ്മാനമായ 20 ദശലക്ഷം ദിർഹം ലഭിച്ച വ്യക്തിയെ പല തവണ സംഘാടകർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് ഈയൊരു ഉദ്യമത്തിന് ബിഗ് ടിക്കറ്റ് മാധ്യമങ്ങളുടെ സഹായം തേടിയത്.
അഞ്ചാം തവണയാണ് ബിഗ് ടിക്കറ്റില്‍ അബ്ദുൾ സലാം ഭാഗ്യം പരീക്ഷിക്കുന്നത്. സുഹൃത്തുക്കളോടൊപ്പമായിരുന്നു അബ്ദുൾ സലാം ടിക്കറ്റെടുത്തത്. അവരുമായി സമ്മാനത്തുക പങ്കുവെക്കുമെന്നും കൂടാതെ സമ്മാനത്തുക സമൂഹവിവാഹം നടത്താനായി മാറ്റിവെക്കുമെന്നും അബ്ദുല്‍സലാം പറഞ്ഞു.