മാർത്താണ്ഡം : മാർത്താണ്ഡത്തു ജ്വല്ലറി ഉടമയുടെ വീട്ടിലും കടയിലും നിന്നുമായി 177 പവൻ ആഭരണവും പണവും കവർന്നു. മാർത്താണ്ഡം വിരികോട് സ്വദേശി പൊൻവിജയുടെ വീട്ടിലും മാർത്താണ്ഡം ബസ് നിലയത്തിന് എതിരെയുള്ള ജ്വല്ലറിയിലുമാണ് മോഷണം നടന്നത്.
വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ചിരുന്ന കടയുടെ താക്കോൽ എടുത്താണ് ജ്വല്ലറിയിൽ നിന്നും ആഭരണം മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം കടപൂട്ടി വന്ന പൊൻവിജയ് രാവിലെ നോക്കുമ്പോഴാണ് പൂജാമുറിയുടെ വാതിൽ തുറന്ന നിലയിൽ കണ്ടത്.
പരിശോധനയിൽ പൂജാമുറിയിലെ വസ്തുക്കളും അലമാരയിലെ സാധനങ്ങളും വാരിവലിച്ചിട്ട നിലയിൽ കണ്ടു. അലമാരയിൽ സൂക്ഷിച്ചിരുന്ന 57 പവൻ ആഭരണവും, കടയുടെ താക്കോലും കാണാതായിരുന്നു.
തുടർന്ന് കടയിൽ നോക്കിയപ്പോഴാണ് ഷട്ടറിലെ പൂട്ട് തുറന്ന നിലയിൽ കണ്ടത്. വീടിന്റെ ടെറസിലെ വാതിൽ വഴിയാണ് മോഷ്ടാക്കൾ വീട്ടിനുള്ളിൽ കടന്നതെന്ന് അറിയാൻ കഴിഞ്ഞു. മാർത്താണ്ഡം പൊലീസ് പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി എൻ.ശ്രീനാഥ് സംഭവസ്ഥലം സന്ദർശിച്ചു.