മണ്ണാർക്കാട്: മലയോര മേഖലയിൽ പുലി,കാട്ടാന ഉൾപ്പടെ വന്യജീവികളുടെ നിരന്തര ഉപദ്രവം
തടയാൻ നടപടികളുണ്ടാകാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ഉയരുന്നു.നേരത്തെ കല്ലടിക്കോടൻ വനമേഖലകളില്‍നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് ആനകളിറങ്ങുന്നത് തടയാന്‍ വൈദ്യുതി വേലികള്‍ സ്ഥാപിച്ചിരുന്നെങ്കിലും കാലപ്പഴക്കവും മതിയായ സംരക്ഷണവും ഇല്ലാതെ അവ നശിച്ചുപോവുകയായിരുന്നു.
മീൻവല്ലം മുതൽ പാങ്ങ് പ്രദേശം വരെ വനാതിർത്തിയിലൂടെ നിർമിച്ച വൈദ്യുതി വേലി തകർന്നുകിടക്കുകയാണ്.വന സംരക്ഷണ സമിതിയെ ഉപയോഗപ്പെടുത്തി ജനകീയമായി പുനർനിർമ്മിക്കണം എന്ന ആവശ്യവും നടപ്പായില്ല.
മൂന്നേക്കർ, വട്ടപ്പാറ, എടപ്പറമ്പ്, ജനവാസ മേഖലകളിൽ പുലിപ്പേടിക്കു പുറകെ കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനശിപ്പിക്കുന്നു.അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
കൃഷിക്കാർ ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ടാൽ കൃഷിനാശത്തിനും നഷ്ടപരിഹാരത്തിനുമുള്ള അപേക്ഷ കൊടുക്കാൻ പറയുന്നതല്ലാതെ, ജനവാസ മേഖലകിൽ ജനങ്ങളുടെ സ്വൈരജീവിതത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന കാട്ടാനയെ കാടുകയറ്റാനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ല,എന്നാണു പരാതി.കഴിഞ്ഞ ദിവസം വട്ടപ്പാറ ഇറങ്ങിയ ആനക്കൂട്ടം തെങ്ങ്, വാഴ, കവുങ്ങ്, തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചു.