ഉപതെരഞ്ഞെടുപ്പ് നടന്ന ഒരു സീറ്റിൽ കൂടി വിജയിച്ചതോടെ മേഘാലയയിൽ 21 അംഗങ്ങളുമായി കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയായി. 20 അംഗങ്ങളുള്ള എൻപിപിയും ബിജെപിയും ചെറുകക്ഷികളും ചേർന്ന മുന്നണിയാണ് മേഘാലയയിൽ ഭരണം നടത്തുന്നത്.
രണ്ടു സീറ്റുകളിൽ വിജയിച്ചതിനാൽ മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്മ രാജിവച്ച അന്പാടി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ മകൾ മിയാനി ഡി. ഷിറ വിജയിച്ചു. 3,191 വോട്ടുകൾക്കായിരുന്നു മിയാനിയുടെ വിജയം. ഇതോടെയാണ് കോണ്‍ഗ്രസിന്‍റെ അംഗബലം 21 ആയി ഉയർന്നത്.
മിയാനി ഷിറ 14,259 വോട്ടുകൾ നേടിയപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർഥി എൻപിപിയിലെ ക്ലെമന്‍റ് ജി. മോമിൻ 11,068 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തായി. മേയ് 28ന് നടന്ന തെരഞ്ഞെടുപ്പിൽ 90.42 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിംഗ്.