സൗദി : സൗദിയിലെ ടാക്‌സികളിൽ മീറ്റർ റീഡിംഗ് മെഷീൻ നിർബന്ധമാക്കി. നിയമം പാലിക്കാത്ത ടാക്‌സികൾക്ക് 3000 റിയാൽ പിഴ ചുമത്തും. മീറ്റർ പ്രവർത്തിക്കാത്ത ടാക്‌സികളിൽ സൗജ്യന്യ യാത്ര അനുവദിക്കണമെന്ന് ട്രാൻസ്‌പോർട്ട് അതോറിറ്റി ടാക്‌സി കമ്പനികൾക്ക് നിർദേശം നൽകി.
യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കാതിരിക്കാനാണ് ടാക്‌സികളിൽ മീറ്റർ റീഡിംഗ് മെഷീൻ സ്ഥാപിക്കാൻ സൗദിയിലെ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി നിർദേശിച്ചത്. യാത്രക്കാരുള്ളപ്പോൾ മീറ്റർ പ്രവർത്തിക്കണം. അല്ലാത്ത പക്ഷം യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ യാത്ര സൗജന്യമാണെന്ന സന്ദേശം യാത്രക്കാർ കാണുംവിധം ടാക്‌സികളിൽ എഴുതിവയ്ക്കണമെന്നും നിർദേശമുണ്ട്.
പബ്ലിക് ടാക്‌സി, ഫാമിലി ടാക്‌സി, എയർപോർട്ട് ടാക്‌സി എന്നിവയ്‌ക്കെല്ലാം ഈ നിയമം ബാധകമാണ്. യാത്ര തുടങ്ങുമ്പോൾ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ ടാക്‌സിയുടമയ്ക്ക് 3000 റിയാൽ പിഴ ചുമത്തും.