ഡല്‍ഹി; ബിജെപി എംപിയുടെ കൈക്കൂലി ആരോപണം പരാജയപ്പെട്ടെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര പറഞ്ഞു. കേസിൽ തെളിവുകളൊന്നുമില്ലെന്നും, അദാനിക്ക് തുറമുഖങ്ങളും വിമാനത്താവളങ്ങളും വാങ്ങാനുള്ള അനുമതി എങ്ങനെ ലഭിച്ചുവെന്നും മൊയ്ത്ര ചോദിച്ചു. എക്സിലൂടെയായിരുന്നു മൊയ്ത്രയുടെ പ്രതികരണം.
"ആദ്യം ബിജെപി പറഞ്ഞത് ചോദ്യങ്ങൾ ചോദിക്കാൻ പണം കൈപ്പറ്റിയെന്നാണ്. എന്നാൽ ഈ വ്യാജ ആരോപണത്തിന് തെളിവില്ലാത്തതിനാൽ അത് പരാജയപ്പെട്ടു. ഇപ്പോൾ ദേശീയ സുരക്ഷയാണ് അവർ പറയുന്നത്.
ഓരോ എംപി ടീമിലെയും 10 പേർ ദിവസേന ആക്‌സസ് ചെയ്യുന്ന ചോദ്യോത്തര പോർട്ടലല്ല ഇവിടുത്തെ വിഷയം, നമ്മുടെ തുറമുഖങ്ങളും വിമാനത്താവളങ്ങളും വാങ്ങാൻ എഫ്പിഐയുടെ ഉടമസ്ഥതയിലുള്ള അദാനിക്ക് എംഎച്ച്എ അനുമതി ലഭിക്കുന്നത് എങ്ങനെയാണ്." - എക്‌സിലെ ഒരു പോസ്റ്റിൽ മൊയ്‌ത്ര ചോദിച്ചു.
പാർലമെന്ററി പോർട്ടൽ ലോഗിൻ വിശദാംശങ്ങൾ ആരുമായും പങ്കിടുന്നത് നിയമലംഘനമാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ എക്‌സിൽ കുറിച്ചതിന് പിന്നാലെയാണ് മൊയ്ത്രയുടെ പ്രതികരണം.
അജ്ഞാത വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) അദാനി ഗ്രൂപ്പിന്റെ ഓഹരികൾ സ്വന്തമാക്കുന്നത് വലിയ ദേശീയ സുരക്ഷാ പ്രശ്‌നമാണെന്നും മൊയ്ത്ര പറഞ്ഞു.
ടിഎംസി നേതാവിന്റെ മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായിയിൽ നിന്ന് ലഭിച്ച കത്തിനെ ഉദ്ധരിച്ച് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതിയതോടെയാണ് കൈക്കൂലി ആരോപണ കേസ് ആരംഭിക്കുന്നത്.
അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മൊയ്‌ത്ര കൈക്കൂലി വാങ്ങിയെന്ന പരാതി ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റി നിലവിൽ പരിശോധിക്കുകയാണ്.