ബെംഗളൂരു: ബെംഗളൂരുവിലെ കഫേയിലുണ്ടായ സ്ഫോടനത്തിൽ പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. വെള്ള തൊപ്പിയും മാസ്ക്കും കണ്ണടയും വച്ച ഒരാളാണ് പ്രധാന പ്രതിയെന്നാണ് സംശയിക്കുന്നത്.
ഇളംനീല നിറത്തിലുള്ള ഷർട്ടും ഇരുണ്ട നിറത്തിലുള്ള പാന്റുമാണ് ധരിച്ചിരുന്നത്. പൊലീസ് ഇയാൾക്കായി വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.56നാണ് നഗരത്തെ നടുക്കിയ സ്ഫോടനം ഉണ്ടായത്.
റെസ്റ്റോറന്റിൽ വന്ന് സ്നാക്സ് കഴിച്ച ശേഷമാണ് ഇയാൾ മടങ്ങിയത്. വലിയൊരു ബാഗിൽ ഇയാൾ കൈയ്യിൽ കരുതിയിരുന്നു. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകുന്ന സ്ഥലത്ത് ഈ ബാഗ് വച്ച് ഇയാൾ അതിവേഗം കടന്നുകളയുകയായിരുന്നു.
ഇതിനകത്ത് ടിഫിൻ ബോക്സിന് അകത്താണ് ഐ.ഇ.ഡി ബോംബ് വച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതി വേഗത്തിൽ നടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിച്ചതോടെ 9 പേർക്കാണ് ഇന്നലെ പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില അതീവഗുരുതരമാണ്. 45കാരിയായ സ്ത്രീക്ക് ദേഹത്ത് 45 ശതമാനത്തിനടുത്ത് പൊള്ളലേറ്റിട്ടുണ്ട്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റുള്ളവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്.