കർണാടക: ഭക്ഷണത്തിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് വിലക്കി കർണാടക സർക്കാർ. റോഡാമൈൻ-ബി ഉൾപ്പെടെയുള്ള കൃത്രിമ നിറങ്ങൾ ഭക്ഷണത്തിൽ ഉപയോഗിക്കുന്നതിലാണ് വിലക്ക്. അർബുദത്തിന് കാരണമായ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇവയുടെ നിർമ്മാണവും വിൽപനയും തടഞ്ഞത്.
ബംഗളൂരുവില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും പരിശോധനയ്ക്കെടുത്ത 200 ലധികം സാംപിളുകളില്‍ അര്‍ബുദത്തിന് കാരണമായ രാസവസ്തുക്കൾ കണ്ടെത്തിയെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
പരിശോധനയ്ക്കെടുത്ത 171 ഗോബി മഞ്ചൂരിയന്‍ സാംപിളുകളില്‍ 107 എണ്ണത്തിലും അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തി. 25 പഞ്ഞി മിഠായി സാംപിളുകളില്‍ നിന്ന് 15 എണ്ണത്തിലും രാസ വസ്തുകളുടെ സാന്നിധ്യമുണ്ടെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
ഇത്തരം കൃത്രിമ നിറങ്ങളുപയോഗിച്ച ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നത് അര്‍ബുദം അടക്കമുള്ള ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് മന്ത്രി എക്സില്‍ കുറിച്ചു. ഇതിനാലാണ് നടപടിയെന്നും മന്ത്രി വിശദമാക്കി.