ബംഗളൂരു: കർണാടകയിൽ ബിജെപി ഓപ്പറേഷൻ താമരയ്ക്ക് ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് ചാക്കിട്ടുപിടിക്കാനാണ് ശ്രമം നടക്കുന്നത്.
എംഎൽഎമാർക്ക് 50 കോടി രൂപ വീതം ബിജെപി വാഗ്ദാനം ചെയ്തെന്നും സിദ്ധരാമയ്യ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ താഴെവീഴുമെന്ന ബിജെപി പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.
'കഴിഞ്ഞ ഒരു വർഷമായി എന്റെ സർക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഞങ്ങളുടെ എംഎൽഎമാർക്ക് 50 കോടി വീതമാണ് വാഗ്ദാനം ചെയ്തത്. ബിജെപി ശ്രമിച്ചു, പരാജയപ്പെട്ടു. ഞങ്ങളുടെ എംഎൽഎമാർ പാർട്ടി വിട്ട് പോവില്ല, ഒരാളു പോലും പോവില്ല'. സിദ്ധരാമയ്യ പറഞ്ഞു.
കർണാടകയിലെ കോൺഗ്രസ് സർക്കാർ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.