ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഈ വർഷം ജൂലൈ മുതൽ മൂന്നാം റൗണ്ട് വെട്ടിച്ചുരുക്കലുകളിലൂടെ കടന്നുപോയതായി റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ പിരിച്ചുവിട്ട ജീവനക്കാർ പ്രതികരണവുമായി ട്വിറ്ററിൽ എത്തിയിരുന്നു. ഗ്രൂപ്പ് പ്രൊഡക്റ്റ് മാനേജരായിരുന്ന കെസി ലെംസൺ ട്വിറ്ററിലൂടെ വിഷയത്തിലുള്ള തന്റെ അതൃപ്‌തി പ്രകടിപ്പിച്ചു.
"ഇന്ന് ഞങ്ങൾക്ക് കുറച്ച് റോൾ എലിമിനേഷനുകൾ നടത്തേണ്ടി വന്നു. എല്ലാ കോർപ്പറേറ്റുകളെയും പോലെ, ഞങ്ങൾ കമ്പനിയുടെ മുൻഗണനകൾ ഇടയ്ക്കിടെ പരിഗണിക്കുകയും, അതിനനുസരിച്ച് ആവശ്യമുള്ള ഘടനാപരമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു" പിരിച്ചുവിടലിനെ ന്യായീകരിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.
"ഞങ്ങളുടെ മേഖലയിൽ സ്വാധീനം വർധിപ്പിക്കാനും, സുപ്രധാന മേഖലകളിലേക്ക് കടന്നുചെല്ലാനും ഞങ്ങൾ മുന്നോട് പോവുകയാണ്" മൈക്രോസോഫ്റ്റ് കൂട്ടിച്ചേർത്തു. യുഎസ് വാർത്താ വെബ്‌സൈറ്റായ ആക്‌സിയോസിന്റെ കണക്കനുസരിച്ച്, മൈക്രോസോഫ്റ്റ് ഏകദേശം 1,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
ലോകമെമ്പാടുമുള്ള വിവിധ തലങ്ങളിലെയും ടീമുകളിലെയും ജീവനക്കാർക്ക് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് കൈമാറിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ആഗോള വിപണികളിലെ മാന്ദ്യം, മാന്ദ്യത്തെക്കുറിച്ചുള്ള ഭയം എന്നിവയ്ക്കിടയിലാണ് ഈ സമീപകാല പിരിച്ചുവിടൽ വാർത്തകൾ വരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
അതേസമയം, ജീവനക്കാരെ കുറയ്ക്കുന്ന നടപടികളിലൂടെ കടന്നുപോകുന്ന ഒരേയൊരു ടെക് കമ്പനിയല്ല മൈക്രോസോഫ്റ്റ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയും ഏകദേശം 12,000 പേരെ ഒഴിവാക്കി ചെലവ് കുറയ്ക്കാൻ ശ്രമിക്കുന്നതായി മറ്റൊരു സുപ്രധാന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.