പട്ന ∙ മോദി വിമര്‍ശനത്തിന്‍റെ പേരില്‍ സാംസ്കാരിക നായകര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ നിന്നും തന്ത്രപൂര്‍വ്വം തലയൂരി പോലീസ്.
രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നതിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തുറന്ന കത്തെഴുതിയ 49 പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തതു ബിഹാർ പൊലീസ് റദ്ദാക്കി.
പരാതി വ്യാജമെന്നു കണ്ടെത്തിയാണ് തീരുമാനം എന്നാണ് മുസാഫർപുർ എസ്എസ്പി മനോജ് കുമാർ സിൻഹയുടെ വിശദീകരണം. പോലീസ് നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.
സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, മണിരത്നം, അപർണ സെൻ, അനുരാഗ് കശ്യപ്, ആശ ആചി ജോസഫ്, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, നടിമാരായ രേവതി, കൊങ്കണ സെൻ ശർമ, എഴുത്തുകാരൻ അമിത് ചൗധരി, ഡോ. ബിനായക് സെൻ എന്നിവരുൾപ്പെടെയുള്ളവർക്ക് എതിരെയാണ് മുസഫർപുർ സദർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത് .