ത്രിപുര: ഭാര്യയേയും ഭാര്യാമാതാവിനേയും കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കി യുവാവ്. മക്കളുടെ കൺമുന്നിലാണ് സംഭവം. കൊലപാതകം കണ്ട് പേടിച്ച് അലറികരഞ്ഞ് കുഞ്ഞുങ്ങൾ. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. പടിഞ്ഞാറൻ ത്രിപുരയിലെ ഹപാനിയ നിവാസിയാണ് യുവാവ്.
കൊലപാതകത്തിനുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ തൊട്ടടുത്ത മുറിയിൽ ബോധരഹിതനായി കണ്ടെത്തി. ഇയാളുടെ ശരീരത്തിൽ വിഷത്തിന്റെ അംശം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല.
ബോധം വന്നതിനു ശേഷം ഇയാളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചു കിടക്കുന്ന സ്ത്രീകളെയും അവർക്കു മുന്നിൽ പേടിച്ചരണ്ട് നിലവിളിച്ചിരിക്കുന്ന കുട്ടികളെയുമാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ ഭാര്യയും കുട്ടികളും കഴിഞ്ഞ 4 മാസമായി ഭാര്യാമാതാവിനൊപ്പമാണ് താമസിച്ചിരുന്നതെന്നും ഇരുവരും വേർപിരിയലിന്റെ വക്കിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ദാമ്പത്യ പ്രശ്നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.