ഹൈദരാബാദ്: ആന്ധ്രയില്‍ രണ്ട് പെണ്‍മക്കളെ ദമ്പതികള്‍ ബലി നല്‍കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട്ടില്‍ നിന്ന് അസാധാരണമായ ശബ്ദം കേട്ട് നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്ത് എത്തിയ പൊലീസുകാരെ അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ദമ്പതികള്‍ തടഞ്ഞതായി പൊലീസ് പറയുന്നു.
തുടര്‍ന്ന് അകത്തുകടന്നപ്പോള്‍ ഒരു കുട്ടിയെ പൂജാമുറിയിലും സഹോദരിയെ അടുത്ത മുറിയിലും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയില്‍ നിന്ന് കണ്ടെടുത്ത പട്ടില്‍ പൊതിഞ്ഞ നിലയിലുള്ള പെണ്‍കുട്ടിയുടെ മൃതദേഹത്തിന് ചുറ്റും പൂജാദ്രവ്യങ്ങള്‍ നിരത്തിയിരുന്നതായി പൊലീസ് പറയുന്നു. കുട്ടികളില്‍ ഒരാളുടെ വായില്‍ പിച്ചള പാത്രം തിരുകിയിരുന്നതായും പൊലീസ് പറയുന്നു.
ചിറ്റൂര്‍ ജില്ലയിലെ മദനപ്പള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം. ഈ കൊലപാതകത്തിന് പിന്നിലെ മന്ത്രവാദിയുടെ പങ്കിനെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. മന്ത്രവാദിയുടെ ഉപദേശപ്രകാരമാണ് ബലി നല്‍കിയതെന്നാണ് ആക്ഷേപം. ഇത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഡെപ്യൂട്ടി സൂപ്രണ്ട് രവി മനോഹര ചാരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് തീരുമാനം. മന്ത്രിവാദിയോ മറ്റോ വീട്ടില്‍ സ്ഥിരമായി വന്നിരുന്നോ എന്നാണ് അന്വേഷിക്കുന്നത്.
നഗരത്തിന്റെ പുറത്തേയ്ക്ക് ഇവര്‍ വീട് മാറി പോയതിന് ശേഷം കുടുംബവുമായി അടുത്ത ബന്ധമില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ കര്‍ണാടക രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വാഹനത്തില്‍ സ്വാമിജിയുടെ വേഷത്തില്‍ ചിലര്‍ ദമ്പതികളുടെ വീട്ടില്‍ വന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രവാദിയുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നത്.