മലപ്പുറം: രാമക്ഷേത്ര ഭൂമിപൂജയെ പ്രിയങ്കാഗാന്ധി സ്വാഗതം ചെയ്ത വിഷയം ചർച്ച ചെയ്യാൻ മുസ്ലീം ലീഗ് വിളിച്ച അടിയന്തിര നേതൃയോഗം ഇന്ന് മലപ്പുറത്ത് ചേരും. രാവിലെ പതിനൊന്നു മണിക്ക് പാണക്കാട് തങ്ങളുടെ വസതിയിലാണ് ദേശീയ ഭാരവാഹികളുടെ യോഗം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ എന്നിവരടക്കമുള്ള നേതാക്കൾ നേരിട്ടും മറ്റുള്ളവർ ഓൺലൈനായും പങ്കെടുക്കും.
ഉത്തരേന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം എന്നാണ് കോൺഗ്രസ് നേതാക്കൾ ലീഗിനെ അറിയിച്ചത്. ഇതേ തുടർന്ന് മുസ്ലീം ലീഗ് കടുത്ത അമർഷത്തിൽ അയവ് വരുത്തിയതായാണ് സൂചന. കമൽനാഥ്, ദ്വിഗ് വിജയ് സിംഗ്, മനീഷ് തിവാരി എന്നിവർ ക്ഷേത്രനിർമ്മാണത്തെ ആവേശത്തോടെ സ്വാഗതം ചെയ്‍തതിന് പിന്നാലെയാണ് കിഴക്കൻ ഉത്തപ്രദേശിൻറെ ചുമതലയുള്ള പ്രിയങ്ക നിലപാട് പരസ്യമാക്കിയത്.