വെല്ലൂർ: രാജീവ് ഗാന്ധി വധക്കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരനെ വെല്ലൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. അമ്പത്തൊന്ന് ദിവസത്തെ പരോൾ കാലാവധി അവസാനിച്ചതോടെയാണ് നളിനിയെ ജയിലിൽ പ്രവേശിപ്പിച്ചത്.
ജൂലൈ 25നാണ് മകൾ അരിത്രയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി മദ്രാസ് ഹൈക്കോടതി നളിനിക്ക് പരോൾ അനുവദിച്ചത്. തുടർന്ന് ഓഗസ്റ്റിൽ പരോള്‍ കാലാവധി കഴിഞ്ഞുവെങ്കിലും മദ്രാസ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി നൽകുകയായിരുന്നു.
ഇതിനിടെ വധക്കേസിലെ ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനി നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ നേരത്തെ ഗവർണർക്ക് ശുപാർശ നൽകിയിരുന്നു.
ഈ ശുപാർശയുടെ തൽസ്ഥിതി തേടാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ഹർജിയിൽ നളിനി ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ശുപാർശയിൽ തീരുമാനം കൈകൊള്ളാൻ ഗവർണറോട് നിർദ്ദേശിക്കാനാകില്ലെന്നും തൽസ്ഥിതി തേടാനാകില്ലെന്നും തമിഴ്നാട് സർക്കാർ കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.