ന്യൂഡൽഹി: കഴിഞ്ഞ മുപ്പത് വർഷമായി ദുരിതമനുഭവിച്ച് കഴിഞ്ഞിരുന്ന രാജ്യത്തെ ജനങ്ങൾ കഴിഞ്ഞ അഞ്ച് വർഷം ആഘോഷിക്കുകയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തനിക്ക് ആത്മവിശ്വാസം നൽകുന്നത്. തിരഞ്ഞെടുപ്പിൽ എൻ.ഡി.എയും ബി.ജെ.പിയും കൂടുതൽ സീറ്റുകൾ നേടി വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
മിഷൻ ശക്തിയുടെ പ്രഖ്യാപനം മുൻകൂട്ടി തീരുമാനിച്ചതല്ലെന്നും പരീക്ഷണം വിജയകരമായതിന് ശേഷമാണ് അക്കാര്യം രാജ്യത്തെ അറിയിക്കാൻ തീരുമാനിച്ചതെന്നും മോദി വ്യക്തമാക്കി. ബലാകോട്ട് വ്യോമാക്രമണം നടത്തിയത് തന്റെ ശൈലി അങ്ങനെ ആണെന്നായിരുന്നു മോദിയുടെ പ്രതികരണം.
ബലകോട്ട്, പുൽവാമ ആക്രമണങ്ങളിൽ വ്യക്തിപരമായി ആക്ഷേപമുന്നയിക്കുന്ന പ്രതിപക്ഷത്തെ അദ്ദേഹം വിമർശിച്ചു. ആർക്കും തന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാനാകില്ല.
വ്യക്തിപരമായി തന്നെ അധിക്ഷേപിക്കുന്നതിന് പകരം നമുക്ക് ഗ്യാസ് കണക്ഷൻ നൽകിയതിനെ സംബന്ധിച്ചും വീടുകൾ നിർമിച്ചതിനെ കുറിച്ചും ബാങ്ക് അക്കൗണ്ടുകൾ തുറന്നതിനെക്കുറിച്ചും ചർച്ച ചെയ്യാം. എന്നാൽ എപ്പോൾ വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോഴും പ്രതിപക്ഷം വിഷയം മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു.